തിരുവനന്തപുരം: പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ വിജിലന്‍സിനെ സ്വാധീനിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നെന്ന് ആരോപിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരിക്കുകയാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ കേസിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമായതാണ്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ്വിപ്പ് രാഷ്ട്രപതിക്ക് പരാതി നല്‍കുകയും ഭരണകക്ഷിയിലുള്ളവര്‍ ജഡ്ജിക്കെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തിരുന്നു. തുടര്‍ന്ന് ജഡ്ജി കേസില്‍ നിന്നു പിന്മാറുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെ ചുമതല സാങ്കേതികമായി ഒഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം വകുപ്പിലിടപെടുന്നുണ്ടെന്നു വേണം മനസ്സലാക്കാന്‍.
ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വിജിലന്‍സ് അന്വേഷണത്തിലുടനീളം തിരിമറി നടത്തിയെന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചിരിക്കുന്നത്. അഴിമതി മറച്ചു വയ്ക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ശ്രമങ്ങള്‍ നീതിന്യായ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പാമൊലിന്‍ കേസിന്റെ അന്വേഷണം സത്യസന്ധമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നും വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: