തിരുവനന്തപുരം: എസ്.ഐയുടെ പക്കല്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ താത്കാലികമായി ജോലിയില്‍ നിന്നും പുറത്താക്കി. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്കാന് തയ്യാറായ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ തൊഴില്‍ വകുപ്പ് ഡിജിപിക്ക് പരാതിയും നല്കി.
നോക്കുകൂലി വിമുക്ത ജില്ലയായ എറണാകുളത്തെ പള്ളുരുത്തി കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ രാജേഷിന്റെ വീടുനിര്‍മാണ സൈറ്റിലാണ് മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. ഇതു നല്കി മണല്‍ നിര്‍മാണ സൈറ്റില്‍ ഇറക്കുകയാണ് എസ്.ഐ രാജേഷ് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെടുകയും എസ്.ഐ രാജേഷിന്റെ പക്കല്‍ നിന്നും തൊഴിലാളികള്‍ വാങ്ങിയ അമിതകൂലി രാജേഷിന് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ലോഡുകളില്‍ നിന്നും ആയിരത്തി അഞ്ഞൂറിലധികം രൂപയാണ് തൊഴിലാളികള്‍ കൈപ്പറ്റിയത്. എന്നാല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം എഴുന്നൂറ് രൂപ മാത്രമാണ് ഈ മണല്‍ ഇറക്കാനുള്ള ചെലവ്. ഇത് കഴിച്ച് ബാക്കി വാങ്ങിയ തുക തൊഴിലാളികള്‍ രാജേഷിന് തിരിച്ചേല്‍പ്പിച്ചു.
അമിതമായി വാങ്ങിയ കൂലി തിരിച്ചേല്പ്പിച്ചതിനോടൊപ്പം തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് എറണാകുളം കമ്മിറ്റിയുടെ കീഴിലെ 42ാം പൂളിലെ തൊഴിലാളികളായ വി.എം.ആന്റണി റോബര്‍ട്ട്, കെ.പി.ഷൈജന്‍ എന്നിവരെ താത്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു.
അമിതകൂലി ഈടാക്കിയാല്‍ ഇടപെടാനുള്ള സംവിധാനം ഉപയോഗിക്കാതെ അമിതകൂലിയും നോക്കുകൂലിയും നല്കാന് എസ്.ഐ തയ്യാറായതില്‍ തൊഴില്‍ വകുപ്പ് ഡിജിപിക്ക് പരാതി നല്കി.
വീടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നോക്കുകൂലി വിമുക്തജില്ലകളായ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
നോക്കുകൂലിയോ അമിതകൂലിയോ വാങ്ങുന്നതിനെതിരെ തൊഴില്‍ വകുപ്പിനും ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന തരത്തില്‍ പ്രകോപനമുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടാനും ജനങ്ങള്‍ തയ്യാറാകണം. 155-300 (3) എന്ന തൊഴില്‍ വകുപ്പിന്റെ ഹെല്പ്-ലൈനും തൊഴില്‍ മന്ത്രിക്ക് പ്രത്യേകമായിട്ടുള്ള ഹെല്പ്-ലൈനും ഇത്തരം പരാതികള്‍ ഉന്നയിക്കാനുള്ള വേദിയായി ജനങ്ങള്‍ മാറ്റിയെടുക്കണം. തൊഴില്‍ വകുപ്പിന്റെ വെബ്-സൈറ്റില്‍ കയറ്റിറക്കുകൂലി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭ്യമാണ്. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: