കറുകച്ചാല്‍ (കോട്ടയം) : സനാതനധര്‍മ്മത്തില്‍ ആകൃഷ്ടരായ ഖസാക്കിസ്ഥാന്‍ സ്വദേശികളായി വിധാലിയും (28) ആല്‍ഫിയും (23) കറുകച്ചാല്‍ ശ്രീശൈലം സി.വി.എന്‍ കളരിയില്‍ വച്ച് ഹൈന്ദവആചാരപ്രകാരം വിവാഹിതരായി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വിവാഹം. ഖസാക്കിസ്ഥാനില്‍ ഹരേകൃഷ്ണ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ശുദ്ധശൈവസിദ്ധാന്തത്തില് ആകൃഷ്ടരാകുകയും അമേരിക്കയിലെ ക്വായി അധീനത്തിന്റെ മഠാധിപതിയും ശുദ്ധശൈവസിദ്ധാന്തത്തിന്റെ ആഗോളപ്രചാരനായ സത്ഗുരുബോധിനാഥവേലന് സ്വാമി (അമേരിക്കന്‍ വംശജന്)കളുടെ ശിഷ്യരാകുകയും ചെയ്തു. സ്വാമിയുടെ ചെറുകോല്‍പുഴ സന്ദര്‍ശനവേളയില്‍ വിവാഹം കേരളത്തില്‍ വെച്ച് വൈദികവിധിപ്രകാരം നടത്തുന്നതിന് തീരുമാനിച്ചു. കളരിപ്പയറ്റില്‍ ആകൃഷ്ടരായ ഇവര്‍ കറുകച്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഡി. ശ്രീജിത്തുമായി പരിചയപ്പെടുകയും ശ്രീരംഗം, ശ്രീശൈലം എന്നീ കളരികള്‍ സന്ദര്‍ശിക്കുകയും ചെയ്തു. വിവാഹശേഷം ശ്രീശൈലം കളരിവൈദ്യന് മോഹനദാസക്കുറുപ്പ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ശുദ്ധശൈവസിദ്ധാന്തപ്രചാരകരായ സദ്ഗമയ സന്മാര്ഗ ട്രസ്റ്റിനുവേണ്ടി ചെയര്‍മാനും അമേരിക്കയിലെ ക്വായി അധീനത്തിന്റെ ഇന്‍ഡ്യയിലെ പ്രതിനിധിയായ ഗോപാലകൃഷ്ണന്‍നായര്‍ ആറന്മുള കണ്ണാടി ഉപഹാരമായി ദമ്പതികള്‍ക്കു നല്കി. ചിന്തന സാംസ്കാരികവേദി ചെയര്മാന് പ്രൊഫ. രഘുദേവ്, നെടുംകുന്നം, ഹിന്ദുമഹാമണ്ഡലം പ്രതിനിധി ജഗ്മോഹന്ദാസ്, വിവിധമാധ്യമപ്രവര്ത്തകര് എന്നിവര്‍ വിവാഹത്തില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: