കാഞ്ഞങ്ങാട്: നബിദിനാഘോഷത്തിന് പട്ടാള യൂണിഫോമില്‍ മാര്‍ച്ച് നടത്തിയത് സംബന്ധിച്ചു വിവാദം തുടരുന്നതിനിടെ ശനിയാഴ്ച നബിദിനത്തിന്റെ ഭാഗമായി പരപ്പയില്‍ നടന്ന ഘോഷയാത്രയിലും നിയമത്തെ വെല്ലുവിളിച്ച് പട്ടാളവേഷം ധരിച്ച് ഒരു സംഘം മാര്‍ച്ച് ചെയ്തു.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, പരപ്പ റേഞ്ച് ജാം ഇയ്യത്തുല്‍ മുഅല്ലിമീന്‍, മദ്രസാ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്കിയ നബിദിനഘോഷയാത്രക്കു മുന്നില്‍ 20 അംഗ സംഘമാണ് പട്ടാളവേഷം ധരിച്ച് മാര്‍ച്ച് നടത്തിയത്. തീവ്രവാദികള്‍ നുഴഞ്ഞ് കയറി പട്ടാള യൂണിഫോം ധരിച്ച് നബിദിനത്തിന് കാഞ്ഞങ്ങാട് പല ഭാഗത്തും പ്രകടനം നടത്തിയത് വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഇതില്‍ നിന്നും തലയൂരാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി തുടങ്ങിയവര്‍ കാസര്‍കോട്് പത്രസമ്മേളനം നടത്തി പരസ്യമായി ഖേദ പ്രകടനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പയില്‍ ഇതേ സംഘടനക്കാരുടെ നേതൃത്വത്തില്‍ വീണ്ടും പട്ടാള വേഷക്കാരെ അണിനിരത്തി പ്രകടനം നടത്തിയത്.
കാഞ്ഞങ്ങാട് പട്ടാള പരേഡില്‍ പങ്കെടുത്ത ചിലര്‍ തന്നെയാണത്രെ പരപ്പയിലും യൂണിഫോം അണിഞ്ഞ് പ്രകടനം നടത്തിയത്. സംഘടനക്കാരുടെ പ്രത്യേക ക്ഷണവും വണ്ടിച്ചെലവും വാങ്ങിയാണ് ഇവര്‍ പരപ്പയിലെത്തിയതെന്ന് പറയുന്നു. മാത്രമല്ല മൂന്ന് മാസം മുമ്പ് നടന്ന കാഞ്ഞങ്ങാട് കലാപക്കേസുകളില്‍ പ്രതികളായ ആളുകളാണ് ഇവരെല്ലാം എന്നാണ് അറിയുന്നത്. സംഘാടകര്‍ വിലക്കിയെങ്കിലും മാര്‍ച്ച് നടത്തുകയായിരുന്നുവത്രെ. കാഞ്ഞങ്ങാടും പരിസരങ്ങളില്‍ നിന്നും എത്തിയവരായിരുന്നു പട്ടാള മാര്‍ച്ച് നടത്തിതെന്ന് സംഘാടകര്‍ അറിയിച്ചതായി വെള്ളരിക്കുണ്ട് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് പടന്നക്കാട് ഞാണിക്കടവിലെ മൊയ്തു (20), സാദിയ ക്വാര്‍ട്ടേഴ്സിലെ ഫര്‍സി (18), ഒഴിഞ്ഞ വളപ്പിലെ നൗഷാദ് (18), ഞാണിക്കടവിലെ അസീസ് (20), തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ വെള്ളരിക്കുണ്ടു പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: