കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ങ്കടത്തിലെ പ്രധാനികളായ വിദേശികളായ രണ്ടുപേര്‍ മയക്കുമരുന്നുമായി പിടിയില്‍.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായെത്തിയ ഇക്വഡോര്‍ സ്വദേശിയെ വിമാനത്താവളത്തില്‍നിന്നും സഹായിയായ നീഗ്രോയെ ചെന്നൈ റെയില്വേസ്റ്റേഷനില്നിന്നുമാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ചെന്നൈയിലേക്ക് പോകാനെത്തിയ ഇക്വഡോര്‍ സ്വദേശിയായ സൊളാനോ റെയ്സ് ജിമ്മി വിന്സെന്റ്എന്നയാളാണ് അറസ്റ്റിലായത്. ബാഗേജ് സ്ക്രീനിംഗ് പരിശോധനാ സമയത്ത് ഇയാളുടെ ബാഗിനുള്ളില്‍ കൊക്കെയ്ന്‍ അടങ്ങിയ മയക്കുമരുന്നിന്റെ അംശം ഉള്ളതായി മനസിലായി. കസ്റ്റംസ് അധികൃതരെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ ബാഗിനുള്ളിലെ രഹസ്യ അറയില്‍ 16 ഗര്‍ഭ നിരോധന ഉറകളിലായി നിറച്ചുവെച്ചിരുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധനക്കായി ഇത് കസ്റ്റംസ് പിടിച്ചെടുത്തു. പിടിയിലായ യാത്രക്കാരെ പോലീസിന് കൈമാറി.
അതേസമയം ഈ ബാഗേജ് തന്റേതല്ലെന്നും തന്നോടൊപ്പമെത്തിയ ഒഡിയാസോ എന്ന നീഗ്രോയുടേതാണെന്നും ഇത് ചെന്നൈയിലെത്തിച്ചാല് തനിക്ക് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞിരുന്നതായും അറസ്റ്റിലായ സൊളാനോ പറഞ്ഞു. വിമാനത്തില്‍ ബോര്‍ഡിംഗ് നടക്കുന്ന സമയത്ത് ജെറ്റ് എയര്‍വേയ്സിലെ യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഓസ്റ്റിന്‍ ഒഡിയാസെ എന്ന യാത്രക്കാരന് ബോര്‍ഡിംഗ് പാസ് എടുത്തിട്ടും വിമാനത്തിനുള്ളില്‍ കയറാനെത്താതിരുന്നത് കണ്ടെത്തി. സൊളാനോയുടെ ടിക്കറ്റും ഇയാള്‍തന്നെയാണ് എടുത്തിരുന്നത്. സഹയാത്രക്കാരന്റെ ബാഗേജ് വിശദമായി പരിശോധിക്കുന്നത് കണ്ട ഇയാള്‍ സ്വന്തം ലഗ്ഗേജ് ഉപേക്ഷിച്ച് പുറത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞുകണ്ടു. ഇയാള്‍ ഉപേക്ഷിച്ച ലഗേജിനുള്ളില്‍ വസ്ത്രങ്ങളും കുറച്ച് കാര്‍ഡുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇയാളുടെ ഫോട്ടോയുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പോലീസിന് കൈമാറിയതിനെത്തുടര്‍ന്ന് ചെന്നൈ റെയില്‍വേസ്റ്റേഷനില്‍നിന്നും ഇയാളെ പോലീസ് പിടികൂടി. ജെറ്റ് എയര്‍വേയ്സ് സെക്യൂരിറ്റി സ്റ്റാഫിന്റെ സമയോചിതമായ പരിശോധനയാണ് മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ സഹായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: