കണ്ണൂര്‍: ഭാരതീയ യുവത്വത്തിന്റെ പ്രതീകമായ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം കേരളത്തിലെ മുഴുവന്‍ യുവജനങ്ങളും സമുചിതമായി ആഘോഷിക്കണമെന്ന് കണ്ണൂരില്‍ സമാപിച്ച എബിവിപി 29-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
ജാതി ചിന്തകളാലും അനാചാരങ്ങളാലും ഭ്രാന്താലയമായി മാറിയ കേരളത്തെ പരിവര്‍ത്തന വിധേയമാക്കുവാന്‍ നവോത്ഥാന നായകന്മാര്ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രേരണ നല്‍കിയത് വിവേകാനന്ദ സ്വാമികളായിരുന്നു. കേരളത്തിലെ വിപ്ലവകരമായ സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോ.പല്‍പ്പു, ചട്ടമ്പി സ്വാമികള്‍, തിരുവിതാംകൂര്‍- തിരുക്കൊച്ചി-കൊടുങ്ങല്ലൂര്‍ ഭരണാധികാരികള്‍, വിദ്യാഭ്യാസ പണ്ഡിതന്മാര് എന്നിവരുമായി സ്വാമി വിവേകാനന്ദന് നടത്തിയ സംഭാഷണങ്ങളും സംവാദങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് കരുത്തും ദിശാബോധവും നല്‍കിയെന്നും എബിവിപി ചൂണ്ടിക്കാട്ടി.
സ്വാമി വിവേകാനന്ദനാല് തുടക്കം കുറിക്കപ്പെട്ട നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ കേരളത്തെ ഔന്നത്തിലെത്തിച്ചു. എന്നാല്‍ ഇന്ന് കേരളം വീണ്ടും ഭ്രാന്താലയമായി മാറുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുവജന വിദ്യാര്‍ത്ഥി സമൂഹം മദ്യം, മയക്കുമരുന്ന് എന്നിവക്ക് അടിമപ്പെട്ടു പോകുന്നതും ഇവര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന അസാന്മാര്ഗ്ഗിക പ്രവണതകളും കേരളത്തിലെ സാംസ്കാരിക മൂല്യച്യുതിക്ക് ആക്കം കൂട്ടുന്നു.
ഭരണരംഗത്തിലെ അഴിമതിയും വര്‍ഗ്ഗീയ പ്രീണന നയങ്ങളും കേരളത്തിലെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ഭീതിജനകമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. കേരളത്തിന്റെ ഇടതു-വലത് സര്‍ക്കാറുകളുടെ തെറ്റായ വിദ്യാഭ്യാസ നയങ്ങളും കച്ചവട മനോഭാവവും സാമൂഹിക പ്രതിബന്ധതയില്ലാത്ത സമൂഹത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരത്തിലുള്ള ദുഷ്പ്രവണതകളില്‍ നിന്നും കേരളത്തെ രക്ഷിക്കേണ്ടത് വിദ്യാര്‍ത്ഥി യുവജന സമൂഹത്തിന്റെ കടമയും ബാധ്യതയുമാണ്. അതിന് വിവേകാനന്ദ സ്വാമികളുടെ ജീവചരിത്രവും ദര്‍ശനങ്ങളും പ്രേരണാദായകങ്ങളാണ്. അതിനാല്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം സമുചിതമായി ആഘോഷിക്കുവാനും കേരളത്തിലെ വിദ്യാര്‍ത്ഥി യുവജനസമൂഹം മുന്നിട്ടിറങ്ങണമെന്നും എബിവിപി 29-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: