തിരുവനന്തപുരം: തമിഴ്നാടിന് വെള്ളം ഉറപ്പാക്കുമെന്ന് കാണിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം പരസ്യം നല്കി. തമിഴ്നാട്ടിലെ പ്രമുഖ തമിഴ്, ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള അരപ്പേജ് പരസ്യം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ തമിഴര്‍ ആക്രമിക്കപ്പെടുന്നതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി പരസ്യത്തില്‍ പറയുന്നു. കേരളത്തിലുള്ള തമിഴര്‍ക്കും ശബരിമല ദര്‍ശനം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പരസ്യത്തില്‍ പറയുന്നു.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ പരിഹാരം കാണാനുളള ബാധ്യത ഇരു സംസ്ഥാനങ്ങള്‍ക്കുമുണ്ടെന്നും പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തമിഴ്നാടിനു വെളളം നല്കുമെന്നു പരസ്യത്തില്‍ കേരളം ഉറപ്പു നല്കുന്നു.
വെളളം നല്കുന്നതു തുടരാനും ആശങ്കയകറ്റാനും ഏക പോംവഴി പുതിയ ഡാം ആണെന്നും പരസ്യത്തില്‍ പറയുന്നു. ദേശീയ മാധ്യമങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ പരസ്യം സുപ്രീംകോടതി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കോടതി പരാമര്‍ശങ്ങള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു വിമര്‍ശനം.
രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ കോടതി പരാമര്‍ശങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കരുതെന്നും കോടതി വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: