തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥ തടവുകാരെ ആദരിക്കല്‍ ചടങ്ങും അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പുസ്തകപ്രകാശനവും നടക്കുന്നതിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറെ തടയാനും സംഘര്‍ഷം ഉണ്ടാക്കാനും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയത് സിപിഎം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം.
സര്‍വകലാശാലയുടെ വസ്തു കയ്യേറി കെട്ടിപ്പൊക്കിയ തൊട്ടടുത്തുള്ള പാര്‍ട്ടികേന്ദ്രത്തിലിരുന്ന് അന്‍പതോളം വരുന്ന അക്രമികളെ ഫോണിലൂടെ നിയന്ത്രിച്ചത് ഉന്നത നേതാക്കള്‍. പാര്‍ട്ടി ചാനലിലൂടെ സംഘര്‍ഷം തത്സമയം ഒപ്പിയെടുത്ത് പാര്‍ട്ടികേന്ദ്രത്തിന് കൈമാറിയതായും സൂചന. ഷിജുഖാന് ഉള്‍പ്പെടെയുള്ള ഇടതു സിന്‍ഡിക്കേറ്റ്അംഗങ്ങളുടെ സമ്മര്‍ദ്ദത്തോടൊപ്പംതന്നെ പരിപാടി റദ്ദാക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം നിര്‍ദ്ദേശം നല്കി. വേദിയില്‍ നിന്ന് ഭാരതമാതാവിന്റെ ചിത്രം മാറ്റണമെന്നായിരുന്നു എസ്എഫ്ഐയുടെ ആവശ്യം. ആദ്യം രജിസ്ട്രാര്‍ ആവശ്യപ്പെട്ടതും ഇതുതന്നെ. എന്നാല്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് കര്‍ശനനിര്‍ദ്ദേശം ലഭിച്ചതോടെ പരിപാടി തന്നെ റദ്ദാക്കണമെന്ന നിലപാടിലേക്ക് രജിസ്ട്രാര്‍ മാറി. പരിപാടി റദ്ദാക്കുകയാണെങ്കില്‍ അത് ഭാരതാംബയുടെ ചിത്രം ഉള്ളതിനാലാണെന്ന് എഴുതി നല്‍കണമെന്ന് സംഘാടകരായ ശ്രീപദ്മനാഭ സേവാസമിതി നിലപാടെടുത്തതോടെ രജിസ്ട്രാര്‍ വെട്ടിലായി.
ഇതോടെ ഏതുവിധേനയും ഗവര്‍ണര്‍ പരിപാടിക്കെത്തുന്നത് ഒഴിവാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സിപിഎം ചട്ടംകെട്ടിയതായും സൂചന. സംഘര്‍ഷം വ്യാപിക്കുന്നുവെന്നും പരിപാടി ഒഴിവാക്കണമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് സന്ദേശമെത്തിച്ചത് പലതവണ. ഗവര്‍ണറെ തടയാനും അക്രമത്തിനും കൂട്ടുനിന്നത് ഒരുകൂട്ടം ചുവപ്പന്‍ പോലീസുദ്യോഗസ്ഥര്‍. അക്രമികളെ പോലീസുകാര്‍ പിടികൂടി വാഹനത്തില്‍ കയറ്റിയെങ്കിലും ഇവരെ സ്ഥലത്തുനിന്ന് മാറ്റുന്നതിന് പോലീസ് ഉന്നതരുടെ വിലക്കുണ്ടായി. ഇതോടെ പിടികൂടിയവരെ ഇടതനുകൂലികളായ പോലീസുകാര്‍ വാഹനത്തില്‍ നിന്നിറക്കിവിട്ടു. ഇടയ്ക്ക് വെള്ളംകുടിക്കാനും വിശ്രമിക്കാനും അവസരവും നല്കി. ഇടതനുകൂലികളല്ലാത്ത പോലീസുകാരെ എസ്എഫ്ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സെനറ്റ് ഹാളില്‍ സംസാരിക്കുന്നതിനിടെ യൂണിവേഴ്സിറ്റിയുടെ ഗേറ്റില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം എഴുതിയ കറുത്തബാനര്‍ ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചതും സിപിഎം നേതൃത്വം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവന് നിര്‍ദ്ദേശമെത്തിയതോടെ ബാനര്‍ എത്തിച്ചത് സംസ്കൃത കോളജില്‍ നിന്ന്. യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ നേരത്തെ എഴുതി തയ്യാറാക്കിവച്ചിരുന്ന ബാനര്‍ കാണാതായതോടെയാണ് സംസ്കൃത കോളജില്‍ നിന്ന് ബാനര്‍ എത്തിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: