മധുര മുരുകനിലൂടെ ദ്രാവിഡ രാഷ്‌ട്രീയത്തെ ചെറുക്കാന്‍ തീരുമാനിച്ച് മുരുകഭക്തരും ഹിന്ദുമുന്നണിയും. . അതിന്റെ തുടക്കമാണ് ജൂണ്‍ 22ന് മധുരയിലെ തിരുപ്പറക്കുണ്ഡ്രത്തില്‍ നടക്കാന്‍ പോകുന്ന മുരുകന്‍ ഉത്സവം. ഈ ഉത്സവത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണും ആണ് എത്തുക.
യോഗി ആദിത്യനാഥും പവന്‍ കല്യാണും പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഉറക്കം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും.എന്തിനാണ് തമിഴ്നാട്ടിലെ ഉത്സവത്തിന് അന്യസംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുന്നതെന്ന ചോദ്യമാണ് ഡിഎംകെ ഉയര്‍ത്തുന്നത്. തമിഴ്നാട് ഇന്ത്യയിലുള്ള ഒരു സംസ്ഥാനമല്ല, ഒരു പ്രത്യേക രാജ്യമാണ് എന്ന സമീപനം വെച്ചുപുലര്‍ത്തുന്നവരാണ് ഡിഎംകെ. എന്തായാലും ഈ മുരുക ഉത്സവത്തിലൂടെ മെല്ലെ ഹിന്ദുത്വരാഷ്‌ട്രീയം തമിഴ്നാടിന്റെ അടിവേരുകളിലേക്കെത്തും.
ഏഴ് മുതല്‍ എട്ട് ലക്ഷം വരെയുള്ള മുരുക ഭക്തര്‍ പങ്കെടുക്കുന്ന മുരുകന്‍ ഉത്സവത്തില്‍ 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ പങ്കെടുക്കും.
സിക്കന്ദര്‍ മലയല്ല, ഇത് മുരുകന്റെ മല
മാത്രമല്ല, മധുരയിലെ തിരുപ്പറംകുണ്ഡ്രം എന്ന കുന്നിന് മുകളിലെ മരുകുന്‍ ക്ഷേത്രം മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നാണ്. മരുകന്റെ കുന്നായ ഇവിടം അന്യമതസ്ഥര്‍ കയ്യടക്കാനുള്ള ശ്രമം കുറച്ചുനാളായി നടക്കുന്നു. ഇതിന് ഡിഎംകെയുടെ അനുഗ്രഹാശിസ്സുകളുമുണ്ട്. ചരിത്രത്തില്‍ തിരുപ്പറം കുണ്ഡ്രവും മരുകനും തമ്മിലുള്ള ബന്ധം അവിതര്‍ക്കിതമാണ്. മുരുകന്റെ ആറ് വീടുകളായി കണക്കാക്കുന്ന ആറ് കുന്നുകളില്‍ ഒന്നാണ് തിരുപ്പറക്കുണ്ഡ്രം. മുരുകന്റെ ജീവിതത്തിലെ ആറ് പ്രധാനസംഭവങ്ങളെ സൂചിപ്പിക്കുന്നതാണ് ഈ ആറ് കുന്നുകള്‍. ദേവേന്ദ്രന്റെ മകള്‍ ഇന്ദ്രസേനയെ മുരുകന്‍ വിവാഹം കഴിച്ചത് തിരുപ്പറക്കുണ്ഡ്രത്തില്‍വെച്ചാണ്. തിരുച്ചെന്ദൂര്‍, പളനി, സ്വാമിമലൈ, തിരുത്താണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് മറ്റ് അഞ്ച് മുരുകന്‍ ആസ്ഥാനങ്ങള്‍. ധ്യാനസ്ഥനായ മരുകന്‍ ദണ്ഡപാണി എന്ന രൂപത്തില്‍ കാണക്കപ്പെടുന്ന സ്ഥലമാണ് പളനിമല.
ഈയിടെ തിരുപ്പറക്കുണ്ഡ്രത്തിന്റെ പേര് സിക്കന്ദര്‍ മല എന്നാക്കി മാറ്റാന്‍ ശ്രമം നടന്നിരുന്നു. 12ാം നൂറ്റാണ്ടിലെ ഒരു മുസ്ലിം സന്യാസിയായ സിക്കന്ദര്‍ ബാദ്ഷായുടെ പേര് നല്‍കുകയായിരുന്നു ഉദ്ദേശ്യം. ഈ മലമുകളില്‍ മൃഗബലി നടത്താനും ഒരു മുസ്ലിം കുടുംബം ശ്രമിച്ചിരുന്നു. ഇതിനെ മുരുകഭക്തര്‍ തടഞ്ഞതോടെ അതൊരു ക്രമസമാധാന പ്രശ്നമായി വളര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് തിരുപ്പറക്കുണ്ഡ്രം സംരക്ഷിക്കാന്‍ ഹിന്ദുമുന്നണിയുടെ പേരില്‍ നടന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇത് കണ്ട് ഡിഎംകെയും സ്റ്റാലിനും ഞെട്ടിപ്പോയിരുന്നു. ഇത് തമിഴ്നാട്ടിലേക്കുള്ള ഹിന്ദുത്വത്തിന്റെ തിരിച്ചുവരവായാണ് പലരും വിലയിരുത്തിയത്.
യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്ത് ബന്ധമെന്ന വിചിത്രവാദവുമായി ഡിഎംകെ
“ആന്ധ്രയിലെ പവന്‍ കല്യാണും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം? ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥും തമിഴ്നാടും തമ്മില്‍ എന്താണ് ബന്ധം?”- തമിഴ്നാട്ടില്‍ ഹിന്ദു സംഘടനകളുടെ ചുമതലയുള്ള ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് വകുപ്പിന്റെ മന്ത്രി പി.കെ. ശേഖര്‍ ബാബു ചോദിക്കുന്നു. മതത്തിന്റെയും ഭാഷയുടെയും വംശത്തിന്റെയും പേരില്‍ വിഭജനം വിതയ്‌ക്കാന്‍ ബിജെപി സൃഷ്ടിച്ചതാണ് ഈ മുരുകന്‍ ഉത്സവമെന്നും ശേഖര്‍ ബാബു വിമര്‍ശിക്കുന്നു. ഇത്തരം ഉത്സവങ്ങള്‍ അനാവശ്യമാണെന്നും ശേഖര്‍ബാബു ആരോപിക്കുന്നു.
ജൂണ്‍ 22ന് മധുരയില്‍ നടക്കുന്ന ഈ സമ്മേളനം മുരുകഭക്തരുടെ സമ്മേളനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൂണ്‍ 8ന് മധുരൈയില്‍ നടന്ന ഒരു യോഗത്തില്‍ ഭക്തരോട് ഈ സമ്മേളനത്തില്‍ കൂട്ടം കൂട്ടമായി എത്തിച്ചേരാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. മതവികാരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഡിഎംകെ ശ്രമിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.
മുരുകന്റെ ആറ് ആസ്ഥാനങ്ങളില്‍ (പടൈ വീട്) ഒന്നായ തിരുപ്പറംകുണ്ഡ്രം കുന്നിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെന്ന് അമിത് ഷാ അന്ന് കുറ്റപ്പെടുത്തിയിരുന്നു. 27 രാജ്യങ്ങളില്‍ നിന്നുള്ള മുരുകഭക്തര്‍ ഇതില്‍ പങ്കെടുക്കും. ഏഴ് മുതല്‍ എട്ട് ലക്ഷം പേര്‍ വരെ പങ്കെടുക്കും. 2000 ബസുകളിലാണ് ഭക്തരെ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: