തൃശൂര്‍ : ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്കിയ രോഗി മരിച്ചെന്ന പരാതിയെ തുടര്‍ന്ന് ആരോപണ വിധേയരെ മാറ്റി നിര്‍ത്താന്‍ തീരുമാനം. ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഫോണില്‍ വിളിച്ച് സംസാരിച്ചു. ആരോഗ്യമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചു.
ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാവിലെയാണ് അനസ്തേഷ്യ നല്‍കിയത്. അനസ്തേഷ്യ അലര്‍ജി ആയതിനെ തുടര്‍ന്ന് ഹൃദയാഘാതം വരികയും തുടര്‍ന്ന് രോഗിയെ സെന്റ് ജെയിന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ അവിടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം വീണ്ടും ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: