തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി. സംഭവം വിവാദമായതോടെ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലെ ഫോർട്ട് ഹൈസ്കൂളിലാണ് പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയത്.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മൊമന്റോ സമ്മാനിച്ച മുകേഷ് എം നായർ, പ്രസംഗിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളായിരുന്നു ഉദ്ഘാടക. മുൻ അസി. കമ്മീഷണർ ഒ എ സുനിൽ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതിരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ ഇന്നലെ സർക്കാർ ഉത്തവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് അതിഥിയായി പോക്സോ പ്രതി എത്തുന്നത്. തുടര്‍ന്നാണ് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ തങ്ങൾ മുകേഷിനെ ക്ഷണിച്ചിട്ടില്ലെന്നും അതിഥിയായി വരുന്നത് അറിഞ്ഞില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ജെസിഎ എന്ന സന്നദ്ധ സംഘടന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നൽകുന്നുണ്ട്. അവരാണ് മുകേഷിനെ ക്ഷണിച്ചത്. ഒരു സെലിബ്രിറ്റി ഗസ്റ്റ് വന്നേക്കുമെന്നുമാത്രമാണ് സ്കൂളിൽ അറിയിച്ചിരുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും സ്കൂൾ അധികൃതർ പറയുന്നു.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടത്തിയതിന് മുൻപ് എക്സൈസും മുകേഷിനെതിരെ കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: