തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയിലെ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം.
എസ്എസ്‌കെയില്‍ ജോലി ചെയ്യുന്ന സംസ്ഥാന, ജില്ലാ ജീവനക്കാര്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌പെഷല്‍ എഡ്യുക്കേറ്റര്‍മാര്‍, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റുമാര്‍, ഡ്രൈവര്‍മാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ മുതലായ നാലായിരത്തോളം ജീവനക്കാര്‍ക്കും, ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന രണ്ടായിരത്തോളം ജീവനക്കാര്‍ക്കുമാണ് രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് അനുവദിച്ചാണ് എസ്എസ്‌കെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനം മൂലം പിഎംശ്രീ പദ്ധതിയില്‍ ഒപ്പിടാത്തതിനാല്‍, കേന്ദ്ര വിഹിതം ലഭിക്കാതായി. ഇതോടെയാണ് ശമ്പളം മുടങ്ങിയത്.
ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളമാണ് എസ്എസ്‌കെ യില്‍ മുടങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സ്‌പെഷലിസ്റ്റ് അധ്യാപകര്‍ ജോലിചെയ്യുന്നത്. മാസത്തില്‍ 11,600 രൂപയാണ് വേതനം. താല്‍ക്കാലിക, കരാര്‍ ജീവനക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും 20,000 രൂപ മുതല്‍ 25,000 രൂപ വരെയാണ് മാസ വേതനം. 163 ബിആര്‍സികളിലായി മറ്റ് വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വാങ്ങി എസ്എസ്‌കെയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളവും നല്‍കിയിട്ടില്ല.
വിദ്യാലയങ്ങളില്‍ കുട്ടികളെ സ്വീകരിക്കാന്‍ പഠന-പഠനേതര പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്ന എസ്എസ്‌കെ ജീവനക്കാരുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ പോലും ആയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: