ന്യൂഡൽഹി: 2026 ഓടെ സൈന്യത്തിനു കരുത്തേകാൻ കൂടുതൽ എസ്-400 ട്രയംഫ് ഇന്ത്യയിലേയ്‌ക്ക് എത്തും . ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഇന്ത്യ ഫലപ്രദമായി തകർത്തത് എസ്– 400 പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനത്തിലെ ബാക്കിയുള്ളവ കൂടി വേഗത്തിൽ രാജ്യത്തിന് കൈമാറണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടത്.സുദർശന ചക്ര എന്നാണ് ഇതിന് ഇന്ത്യ നൽകിയ പേര്.
എസ്-400 ട്രയംഫ് സമയബന്ധിതമായി കൈമാറുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ റോമൻ ബാബുഷ്കിൻ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇനി ഇന്ത്യയ്‌ക്ക് കൈമാറാൻ ബാക്കിയുള്ളത്. 35,000 കോടി രൂപയ്‌ക്കാണ് 2018ൽ മൂന്ന് എസ്–400 വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ റഷ്യയിൽനിന്ന് വാങ്ങിയത്.
അതേസമയം പ്രോജക്ട് കുഷയ്‌ക്ക് കീഴിൽ തദ്ദേശീയമായി നിർമിക്കുന്ന എസ്-400 ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം അടുത്ത വർഷം സേനയുടെ ഭാഗമായേക്കും. ഇതിന്റെ നിർമാണത്തിൽ ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ) പങ്കാളികളായെന്നും 12-18 മാസത്തിനുള്ളിൽ തദ്ദേശീയ എസ്–400ന്റെ പ്രോട്ടോടൈപ്പ് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: