തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്‌ക്കുമ്പോൾ അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലേക്ക്. മിക്ക സാധനങ്ങൾക്കും അഞ്ചു രൂപ മുതൽ പത്തു രൂപ വരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരുലിറ്റർ വെളിച്ചെണ്ണയ്‌ക്ക് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്‌ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. ഒരുകിലോ ഉണക്കത്തേങ്ങയ്‌ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്. പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.
കഴിഞ്ഞ സെപ്റ്റംബർമുതൽ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്. ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്.
മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്‌ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല. പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്‌ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി.
മീൻ കുറവായതോടെ ചിക്കന് ആവശ്യക്കാർ കൂടിയത് വില വർദ്ധനവിനു കാരണമായി. ജീവനോടെയുളള ഒരു കിലോ കോഴിക്ക് 155-160 രൂപയാണ് വില. ഇറച്ചിക്ക് 230-250 രൂപ കൊടുക്കണം. മീൻ കുറഞ്ഞതാണ് ചിക്കൻ വില ഇത്രയും ഉയർത്തിയതെന്നാണ് ചില വിതരണക്കാർ പറയുന്നത്. എന്നാൽ അതിനനുസരിച്ച് കോഴി കിട്ടാതായി. ഇതോടെ വില കുത്തനെ കൂടി.
മോശം കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവുന്നില്ല. ഇതിനൊപ്പം കടലിൽ മീനുമില്ല. നേരത്തേ കേരളത്തിൽ മഴ കനക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മീനുകൾ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ട്രോളിംഗ് നിരോധനമാണ്. ചെറിയ വള്ളങ്ങളിൽ മാത്രമാണ് മീൻപിടിക്കാൻ പോകുന്നത്. മഴ കാരണം ഇവർക്കും പോകാനാവുന്നില്ല. ഫലത്തിൽ പൂർണമായും മീൻ ഇല്ലാത്ത അവസ്ഥ. കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: