മാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്‌ക്ക് കരിയറിലെ ആദ്യ യൂറോപ്യന്‍ സുവര്‍ണ പാദുകം. സീസണിലെ അവസാന ലാലിഗ പോരാട്ടത്തില്‍ ഇരട്ടഗോള്‍ കൂടി തികച്ചതോടെയാണ് എംബാപ്പെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കരസ്ഥമാക്കിയത്. ലാലിഗയിലെ ഈ സീസണില്‍ 31 ഗോളുകള്‍ നേടിയ റയല്‍ സ്‌ട്രൈക്കര്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ പോയിന്റ് നേടി റാങ്കിങ്ങില്‍ മുന്നിലെത്തുകയായിരുന്നു. എംബാപ്പെയ്‌ക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത് പ്രീമിയര്‍ ലീഗ് ക്ലബില്‍ 29 ഗോളുകള്‍ നേടിയ ലിവര്‍ പൂളിന്റെ മുഹമ്മദ് സലാ, 39 ഗോളുകള്‍ നേടിയ ലിഗ പോര്‍ച്ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്ങ് താരം വിക്ടര്‍ ജ്യോക്കറെസ് എന്നിവരായിരുന്നു.
എംബാപ്പെയെക്കാള്‍ എട്ട് ഗോളുകള്‍ കൂടുതലായി വിക്ടര്‍ ജ്യോക്കറെസ് നേടിയിട്ടുണ്ട്. ഗോളുകളുടെ അടിസ്ഥാനത്തില്‍ പോയിന്റ് നിര്‍ണയിക്കുമ്പോള്‍ വിക്ടറിനെ എംബാപ്പെ മറികടക്കും. യൂറോപ്യന്‍ ഫുട്‌ബോളിലെ അഞ്ച് മുന്‍നിര ലീഗുകളായ പ്രീമിയര്‍ ലീഗ്, ലാലിഗ, ബുന്ദെസ് ലിഗ, സീരി എ, ലിഗ് വണ്‍ എന്നിവയിലുള്‍പ്പെട്ട ടീമുകള്‍ക്ക് വേണ്ടി ഗോളുകള്‍ നേടുമ്പോള്‍ ഒരു ഗോളിന് രണ്ട് പോയിന്റുകള്‍ ലഭിക്കും. അതേസമയം ലിഗ പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സിലെ എറെഡിവിഷ്യെ എന്നിവടയക്കമുള്ള ലീഗുകളിലെ ടീമുകള്‍ക്കായി നേടുന്ന ഓരോ ഗോളിനും 1.5 പോയിന്റ് വീതമേ ലഭിക്കൂ. അതിനാലാണ് പോര്‍ചുഗല്‍ ടീം സ്‌പോര്‍ട്ടിങ്ങിന് വേണ്ടി ജ്യോക്കറെസ് കൂടുതല്‍ ഗോളുകള്‍ നേടിയിട്ടും റാങ്കിങ്ങില്‍ എംബാപ്പെയെക്കാള്‍ പിന്നിലായി പോയത്.
യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ വ്യക്തിഗത റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനങ്ങള്‍: എംബാപ്പെ-62(31 ഗോളുകള്‍), ജ്യോക്കറെസ്-58.5(39), മുഹമ്മദ് സലാ-58(29), ഹാരി കെയ്ന്‍-52(26 ബുന്ദെസ് ലിഗ).
റയല്‍ മാഡ്രിഡിലെത്തി ആദ്യ സീസണില്‍ തന്നെ കരിയറിലെ പ്രധാന നേട്ടമാണ് എംബാപ്പെ കൈവരിച്ചിരിക്കുന്നത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ റയല്‍ മാഡ്രിഡ് താരമാണ് എംബാപ്പെ. 1989-90 സീസണില്‍ മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചെസും കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ സ്വന്തമാക്കിയ റയല്‍ താരങ്ങളാണ്. റോണോ മൂന്ന് സീസണുകളിലാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് (201011, 201314, 201415).
പ്രതികരിക്കാൻ ഇവിടെ എഴുതുക: