വാഷിംഗ്ടണ്‍ :ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ, ആഗോളതലത്തില്‍ ചരക്ക് നീക്കം സ്തംഭിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത റഷ്യ-ഉക്രൈന് യുദ്ധം അവസാനിക്കുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി താന്‍ നടത്തിയ ചര്‍ച്ച പോസിറ്റീവാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ കഴി തെളിയുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതേ സമയവും ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഏതെങ്കിലും തരത്തിലുള്ള സമാധാനക്കരാറുകളില്‍ ഇരുവരും ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ചര്‍ച്ച നല്ലതും ഉല്പാദനക്ഷമവും ആയിരുന്നു എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഉക്രൈന് സേന റഷ്യയില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരേയൊരു പ്രദേശമായ കുര്‍സ്ക് പ്രദേശത്ത് നിന്നും ഉക്രൈന് സേനയോട് പിന്മാറാന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഉക്രൈന് സൈനികരെ ഒരു കാരണവശാലും ആക്രമിക്കരുതെന്ന് റഷ്യയ്ക്ക് താക്കീത് നല്‍കിയിട്ടുമുണ്ട് ട്രംപ്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ജെദ്ദയില്‍ യുഎസ്, റഷ്യ പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ ഉക്രൈന്-റഷ്യ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. എന്നാല്‍ സ്ഥിരമായ വെടിനിര്‍ത്തലിന് പുടിന് ചില വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചതായി അറിയുന്നു. എന്തായാലും വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ റഷ്യയ്ക്കെതിരെ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്കവാറും സമാധാനസാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ നിഗമനം.
മൂന്നാം ലോകമഹായുദ്ധത്തിന്റെ കാര്‍മേഘം ഒഴിയുന്നു
എന്തായാലും മൂന്നാം ലോകമഹായുദ്ധത്തിന്റെ കാര്മേഘമാണ് ഒഴിഞ്ഞുപോകുന്നത്. ഒരു ഘട്ടത്തില്‍ ചൈനകൂടി റഷ്യയെ പരസ്യമായി പിന്തുണയ്ക്കുമെന്നും റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കും എന്ന ഘട്ടം വരെ എത്തിയിരുന്നു. എങ്കില്‍ ഈ സംഘര്‍ഷം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് വഴിവെയ്ക്കുമായിരുന്നു. എന്തായാലും യുഎസ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ പ്രസിഡന്റായുള്ള തിരിച്ചുവരാണ് റഷ്യ-ഉക്രൈന് യുദ്ധം സമാധാനത്തിലേക്ക് വഴിതിരിയാന്‍ കാരണമായത്.
ഏതാനും ദിവസം മുന്‍പ് വാഷിംഗ്ടണില്‍ എത്തി ട്രംപുമായി ചര്‍ച്ച ചെയ്തപ്പോള്‍ താന്‍ സമാധാനത്തിന് ഒരുക്കമല്ലെന്ന് പറഞ്ഞ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ഇറങ്ങിപ്പോയ ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി തന്റെ നിലപാട് തിരുത്തി. താന്‍ സമാധാനത്തിന് ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. റഷ്യയുമായി ഒരു നിലയ്ക്കും സമാധാനത്തിന് ഒരുക്കമല്ലെന്നും യുദ്ധത്തില്‍ അമേരിക്കയുടെ പിന്തുണയില്ലെങ്കിലും സെലന്‍സ്കിയോടൊപ്പം ചേരുമെന്നും യൂറോപ്യന്‍ യൂണിയന് നേതാക്കളും ബ്രിട്ടനും പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവരും പിന്നീട് നിലപാടില്‍ നിന്നും പിറകോട്ട് പോവുകയായിരുന്നു. അതോടെയാണ് സെലന്‍സ്കിയും റഷ്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചത്.
14400 പേര് (ഇതില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു) കൊല്ലപ്പെടുകയും 30000ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത റഷ്യ-ഉക്രൈന് യുദ്ധമാണ് അവസാനിക്കാന്‍ പോകുന്നത്. ഔദ്യോഗിക കണക്കുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു ലക്ഷം പേര് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു. 2024 സെപ്തംബറിലാണ് യുദ്ധം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: