കോട്ടയം : റബർ കൃഷിയ്ക്കും കർഷകർക്കുമുള്ള വികസന- സഹായ പദ്ധതികളുമായി എന്നും മുൻനിരയിലുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ റബ്ബർ ബോർഡിനെ രാഷ്ട്രീയമായി അവഹേളിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ. ഹരി ആരോപിച്ചു.
ഇത്തരം സത്യവിരുദ്ധമായ പ്രചാരണങ്ങൾക്ക് തുടക്കമിടുന്നത് എവിടെ നിന്നാണെന്ന് എല്ലാവർക്കും അറിയാം.അതിന് പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യവും വളരെ വ്യക്തമാണ്.
റബർ മേഖലയുടെ വളർച്ചയ്ക്കും വികാസത്തിനുമായി എന്നും പദ്ധതികൾ ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ബോർഡ്.
റബർ കർഷകർക്കുള്ള സബ്സിഡി ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ല എന്ന പുതിയ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. റബ്ബർ ബോർഡിന്റെ എല്ലാ സബ്സിഡി ആനുകൂല്യങ്ങളും സമയബന്ധിതമായി കർഷകരിൽ എത്തിക്കുമെന്ന് ബോർഡ് വ്യക്തമാക്കി കഴിഞ്ഞു. ബജറ്റിലും വിവിധ പദ്ധതികളിലും ഉൾപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ സഹായം ഒരു പൈസ പോലും കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യും.ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അടിസ്ഥാനം ഇല്ല.
പലപ്പോഴും സംസ്ഥാന സർക്കാരിൻറെ സാങ്കേതിക പിഴവാണ് ഇത്തരം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസം ഉണ്ടാക്കിയിട്ടുള്ളത്. മാസങ്ങളോളം കമ്പ്യൂട്ടർ ശ്യംഖല തകരാറിലാക്കി റബർ കർഷകരെ കബളിപ്പിച്ചത് മറന്നുപോയിട്ടില്ല.
എന്നിട്ടും കേന്ദ്ര സർക്കാർ സ്ഥാപനം എന്ന കാരണത്താൽ കേന്ദ്ര വിരുദ്ധത മുഖമുദ്രയാക്കിയ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികൾ ആരോപണങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ പത്തുവർഷമായി റബർ കർഷകരെ പരസ്യമായി വഞ്ചിച്ച സംസ്ഥാനത്തെ ഭരണകക്ഷിക്ക് നാവു വളക്കാൻ നാണമില്ലേ.
കർഷകർക്ക് പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്ത താങ്ങുവില പോലും നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.റബർ പ്രതിസന്ധി ഉന്നയിച്ച കേരള കോൺഗ്രസ് മുൻ എംപിയെ കേരള മുഖ്യമന്ത്രി പാലായിലെ വേദിയിൽ ശാസിക്കുന്നതും നമ്മൾ കണ്ടതാണ്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുടെ നിലപാട്.
റബർ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ഭരണം അവസാനിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സർക്കാർ തയ്യാറാകണം.സ്വന്തം കടമ നിർവഹിച്ചിട്ട് ആകട്ടെ കേന്ദ്രസർക്കാരിനെതിരെയുള്ള പടയൊരുക്കം
പ്രതികരിക്കാൻ ഇവിടെ എഴുതുക: