കോട്ടയം: നാല് വയസ്സുകാരൻ കഴിച്ച ചോക്ലേറ്റിൽ ലഹരി പദാർത്ഥം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മണർകാട് എസ്എച്ച്ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. കോട്ടയം വടവാതുർ സെവൻത്ത്ഡേ സ്കൂളിലാണ് സംഭവമുണ്ടായത്. ഇന്നലെ കുട്ടിയുടെ അമ്മ കോട്ടയം എസ്പിക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. കുട്ടി സ്കൂളില്‍ നിന്ന് കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായാണ് പരാതി.
അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് കുട്ടിയുടെ ഉള്ളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പൊലീസിനും കളക്ടര്‍ക്കും പരാതി നല്കി.കഴിഞ്ഞ മാസം 17 ന് കുട്ടി സ്കൂളില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ മുതലാണ് അസ്വാഭാവികതകള്‍ പ്രകടിപ്പിച്ചത്. ആദ്യം കുട്ടിയെ വടവാതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ നില മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ അധികൃതര്‍ അറിയിച്ചതോടെയാണ് ചോക്ലേറ്റില്‍ കഴിച്ചതില്‍ നിന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണെന്ന സംശയം ഉയര്‍ന്നത്. ഇക്കാര്യം ഡോക്ടറെ അറിയിച്ചു. പക്ഷേ ഇതിനിടിയില്‍ കുട്ടി അബോധാവസ്ഥയിലായി, രക്തസമ്മര്‍ദം കൂടി. ഇതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി വിദഗ്ധ പരിശോധന നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: