ന്യൂദൽഹി : 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ . നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിലാണ് ബിജെപിക്ക് മുൻതൂക്കം.
പി-മാര്‍കിന്റെ എക്സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.
ജെ.വി.സി.യുടെ എക്സിറ്റ്പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബി.ജെ.പി.ക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെ.വി.സി. പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെ.വി.സി. പ്രവചിക്കുന്നു.
മാട്രിസ് എക്സിറ്റ് പോളില്‍ ബി.ജെ.പിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.
ചാണക്യ സ്ട്രാറ്റജീസിന്റെ എക്സിറ്റ് പോളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.
70 നിയോജക മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്. 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നാം വട്ടവും അധികാരത്തിലേറാൻ മനകോട്ട കെട്ടുന്ന ആപ്പിന് വമ്പൻ തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: