കോഴിക്കോട്: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാഫലത്തിനെതിരെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിക്കുന്നു. പരീക്ഷയില്‍ മാര്‍ക്ക് ദാനവും അട്ടിമറിയും നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.
ഗ്രേസ് മാര്‍ക്ക് നല്കി റാങ്ക് ലിസ്റ്റില്‍ ഒട്ടേറെ പേര്‍ക്ക് അവസരം നല്കി. ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് കിട്ടുന്നതിനു പകരം 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ 47 പേര് ഗ്രേസ് മാര്‍ക്കിലാണ് റാങ്ക് ലഭിച്ചതെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍കൂട്ടി അറിയിപ്പ് ഒന്നുമില്ലാതെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമാണ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ വലിയ തോതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. അതായത് 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരികയുള്ളു. എന്നാല്‍, ഈ വര്‍ഷത്തെ നീറ്റ് റാങ്ക് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതു ഗ്രേസ് മാര്‍ക്കാണെന്നാണ് പരീക്ഷ നടത്തിയ എന്‍ടിഎ പറയുന്നത്.
ഇത്തരമൊരു ഗ്രേസ് മാര്‍ക്ക് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ഇതുവരെ നല്‍കിയിട്ടില്ല. ഗ്രേസ് മാര്‍ക്കിനുള്ള സാധ്യത മുന്‍കൂട്ടി ഒരിക്കല്‍പോലം എന്‍ടിഎ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിച്ചവരാണ്. തൊട്ടടുത്ത സീരിയല്‍ നമ്പറുകാരുമാണ്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചുവന്നിരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നു.
പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ടതായ വാര്‍ത്തയുമെല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. എന്‍സിആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ ആദ്യ വിശദീകരണം.
പരീക്ഷ വൈകി ആരംഭിച്ച സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിനു പകരമാണ് ഇതെന്നാണ് രണ്ടാമത്തെ വിശദീകരണം. 600 മാര്‍ക്കിനു മുകളില്‍ എത്തുന്ന കുട്ടികള്‍ക്ക് സാധാരണ നിലയില്‍ എംബിബിഎസിനു പ്രവേശനം ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം 660 മാര്‍ക്കിനു മുകളില്‍ എത്താന്‍ കഴിഞ്ഞവര്‍ക്കു മാത്രമേ പ്രവേശനം കിട്ടുകയുള്ളു എന്ന നിലയിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. അക്കാമിക് ഹെഡ് ഗീതാപ്രസാദ്, അക്കാദമിക് മാനേജര്‍ എ.പി. മുഹമ്മദ് ജാബിര്‍, സൈലം ലേണിംഗ് ആപ്ലിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫമീല്‍ മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: