കോട്ടയം : കൊടിവച്ച കാറുപേക്ഷിച്ച് കെ രാധാകൃഷ്ണന് എന്തിനാണ് ലോക്സഭയിലേക്ക് പോകുന്നത്്? മന്ത്രിപ്പണിയേക്കാള്‍ കേമമാണോ എം. പി സ്ഥാനം? സാധാരണക്കാരുടെ ഒരു സംശയമാണത്. പിണറായിമന്ത്രിസഭയില്‍ ഒന്നേ ഉള്ളൂ, രണ്ടും മൂന്നുംസ്ഥാനമൊന്നുമില്ലെങ്കിലും പരിചയസമ്പത്തില്‍ രണ്ടാമനെന്നു പറയാവുന്നയാളാണ് കെ രാധാകൃഷ്ണന്. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പും ദേവസ്വം വകുപ്പും കയ്യാളി ഇവിടെ സമാധാനമായും സന്തോഷമായും കഴിഞ്ഞിരുന്ന അദ്ദേഹത്തെ ലോക്സഭയുടെ അകത്തളങ്ങളില്‍ നാലു സിപി.എം എംപിമാരില്‍ ഒരാളായി പ്രതിപക്ഷത്തിരുത്താനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. ഏതര്‍ത്ഥത്തിലും രാധാകൃഷ്ണന് ഈ വിജയം നഷ്ടക്കച്ചവടമാണ്. രണ്ടുവര്‍ഷം കൂടി മന്ത്രിപദവിയില്‍ വിലസാന്‍ കഴിയുമായിരുന്ന രാധാകൃഷ്ണനെ പാര്‍ട്ടി നിര്‍ബന്ധിച്ച് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രതിച്ഛായയുള്ള ഒരു സിപിഎം പ്രവര്ത്തകന് എന്ന നിലയ്ക്കാണ് അദ്ദേഹത്തെത്തന്നെ നിറുത്തിയത്. ഒരു മന്ത്രിയെയല്ലാതെ മറ്റാരും പാര്‍ട്ടിയില്‍ പ്രതിച്ഛായയുള്ളതായി ഇല്ലായിരുന്നു എന്ന സമ്മതിക്കലുമായിരുന്നു ആ സ്ഥാനാര്‍ത്ഥിത്വം. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ ഇല്ലെന്ന് തുടക്കത്തില്‍ അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ പാര്‍ട്ടി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഒരു മാസക്കാലം മണ്ഡലത്തില്‍ ഉടനീളം ഓടിനടന്ന് വിയര്‍ത്തു. രമ്യഹരിദാസ് പാട്ടുപാടി ജയിക്കും തനിക്ക് തിരികെ മന്ത്രിയാകാമെന്നു കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ കുത്തിത്തിരിപ്പിന്റെ ഫലമായി രമ്യ തോല്‍ക്കുകയും രാധാകൃഷ്ണന് ജയിച്ചു കയറുകയും ചെയ്തു. ഇനിയിപ്പോള്‍ എംഎല്‍എ പദവിയും മന്ത്രി പദവിയും രാജിവച്ച് ഡല്‍ഹിക്ക് പോകണം. ലോക്സഭയില്‍ ഇന്‍ഡി മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ലോക്സഭയില്‍ ഒരു മൂലയ്ക്ക് ഇരിക്കാം. പൊതുവേ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന രാധാകൃഷ്ണന് അവിടെ ഭരണപക്ഷത്തിനെതിരെ ഇടതുപക്ഷത്തിന്റെ ഇടിമുഴക്കമാകുമെന്നൊന്നുംപ്രതീക്ഷിക്കുക വയ്യ. ഇതെല്ലാം കാണുമ്പോള്‍ മന്ത്രിസഭയില്‍ ആകെയുണ്ടായിരുന്ന പരിചയ സമ്പന്നനായ ഒരു മുതിര്‍ന്ന മന്ത്രിയെ കെട്ടുകെട്ടിക്കാന്‍ പിണറായി വിജയന് നടത്തിയ ലൊഡുക്കുവേലയായിരുന്നു ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കൊടിവെച്ച കാര്‍ പോയി, ഇനി ഡല്‍ഹിയില്‍ പോയി കൊടി പിടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: