ആലപ്പുഴ: വേമ്പനാട്ടു കായലിന്റെ സംരക്ഷണത്തിന് കൊച്ചി കുഫോസ് (കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍.
120 വര്‍ഷത്തിനിടെ കായലിന്റെ സംഭരണശേഷി 85.3 ശതമാനം കുറഞ്ഞുവെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. 900ല്‍ 2617.5 മില്യണ്‍ ക്യുബിക് മീറ്ററായിരുന്നുവെങ്കില്‍ 2020ല്‍ വെറും 384.67 മില്ല്യണ്‍ ക്യുബിക് മീറ്ററാണ്. 85.3 ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിസ്തൃതിയില്ലായ്മയാണ് കാരണം. 1900 ല്‍ 365 ചതുരശ്ര കിലോമീറ്ററില്‍നിന്ന് 206.30 ആയി വിസ്തൃതി കുറഞ്ഞു. ആഴവും അതിവേഗം കുറയുന്നു. കായലിന്റെ വലിയഭാഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വേമ്പനാട്ട് കായലിന്റെ അടിത്തട്ടില്‍ ഒരു മീറ്റര്‍ കനത്തില്‍ മൂവായിരത്തിലേറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞിട്ടുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. തണ്ണീര്‍മുക്കം ബണ്ട്, പാരിസ്ഥിതിക ആഘാതം, കനാലുകളുടെ ശോച്യാവസ്ഥ, മലിനീകരണം, കടലില്‍ ഒഴുകി നടക്കുന്ന നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പ്രകാശസംശ്ലേഷണം നടത്തുന്ന ജീവികള്‍, മത്സ്യ വൈവിധ്യം, കക്ക, മത്സ്യബന്ധനം, മത്സ്യസമ്പത്തിന്റെ കുറവ് എന്നിവ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
കുഫോസിലെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സര്‍വേഷനാണ് അഞ്ചുവര്‍ഷം നീണ്ട പഠനം പൂര്‍ത്തിയാക്കിയത്. വേമ്പനാട്ട് കായലിന്റെ വീണ്ടെടുപ്പ് നാടിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. വെള്ളപ്പൊക്ക, വരള്‍ച്ചാ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിന് ശാസ്ത്രീയ വശങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്. കായലില്‍ വന്നുചേരുന്ന മീനച്ചല്‍, പമ്പ, അച്ചന്‍കോവില്‍ നദീതടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലും നിലനില്‍ക്കുന്ന പ്രളയ സാധ്യതകളെക്കുറിച്ചും തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഒമ്പത് ദശലക്ഷത്തിലധികം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് വേമ്പനാട്ട് കായല്‍. 19.59ശതമാനം വിസ്തീര്‍ണം സമുദ്രനിരപ്പിന് താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: