ന്യൂഡൽഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.
1,016 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവയിൽ 347 ഉദ്യോഗാർത്ഥികൾ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇഡബ്ല്യൂഎസിൽ നിന്നും 115, ഒബിസി വിഭാഗത്തിൽ നിന്നും 303, എസ്സി 165, എസ്ടി 86 എന്നിങ്ങനെയാണ് റാങ്ക് ജേതാക്കളുടെ വിവരം.
കൂടാതെ ആദ്യ 100-ൽ പത്തിലധികം മലയാളികളാണ് ഉൾപ്പെട്ടിരിക്കുന്നത്. 31-ാം റാങ്ക് നേടിയിരിക്കുന്ന വിഷ്ണു ശശികുമാർ, 40-ാം റാങ്ക് ജേതാവായ അർച്ചന പിപി, 45-ാം റാങ്ക് നേടിയിരിക്കുന്ന രമ്യ ആർ, 59-ാം റാങ്ക് നേടിയിരിക്കുന്ന ബിഞ്ചോ പി ജോസ്, 68-ാം റാങ്ക് നേടി കസ്തൂരി ഷാ, 71-ാം റാങ്ക് ഫാബി റഷീദ്, 107-ാം റാങ്ക് ജി ഹരിശങ്കർ, 93-ാം റാങ്ക് ആനി ജോർജ് എന്നിവരാണ് മികച്ച നേട്ടം കൈവരിച്ചത്.
കഴിഞ്ഞ മാസമാണ് ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഐ പി എസ് ലഭിച്ച സിദ്ധാര്‍ത്ഥ് രാം കുമാര്‍ ഹൈദരാബാദില്‍ പരിശീലനം തുടരുന്നതിനിടയിലാണ് ഇത്തവണ വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ സിദ്ധാര്‍ത്ഥിന് നൂറ്റി ഇരുപത്തിയൊന്നാം റാങ്കായിരുന്നു ലഭിച്ചത്.ആകെ അഞ്ചു തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയ സിദ്ധാര്‍ത്ഥ് മൂന്നു തവണയും റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പള്‍ രാം കുമാറിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. സഹോദരന് ആദര്‍ശ് ഹൈക്കോടതി അഭിഭാഷകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: