അമൃത്സര്‍ : പഞ്ചാബില്‍ വീണ്ടും വിഘടനവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുളള ഖാലിസ്ഥാന്‍ ഭീകരരുടെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍.തീവ്രവാദത്തിനായി സംഗീത വ്യവസായത്തെയാണ് ആയുധമാക്കുന്നത്.
സിഖ് വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കാന്‍ യൂട്യൂബ്, സ്പോട്ടിഫൈ, ഇന്‍സ്റ്റാഗ്രാം എന്നിവയെയാണ് പ്രധാനമായും ഉപകരണമാക്കുന്നത്. യുവമനസുകളെ പാട്ടിലൂടെ വിഘടനവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂലികളായ പഞ്ചാബി ഗായകര്‍.
പാകിസ്ഥാന് ചാര സംഘടന ഐ എസ് ഐയുടെ പിന്തുണയും ഈ ഗായകര്‍ക്കുണ്ട്.വിഭജന അജണ്ടയിലൂന്നിയ വരികളിലൂടെ പഞ്ചാബിലെ യുവമനസുകളില്‍ തീവ്രവാദം കുത്തിവച്ചാണ് ഈ ഗായകര്‍ പേരെടുത്തതെന്നും മനസിലാക്കാനാകും. ജമ്മുകാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയെ ഇന്ത്യയില്‍ നിന്ന് വിഭജിക്കുന്ന ആശയങ്ങള്‍ പേറുന്ന വരികളും ഗാനങ്ങളിലുണ്ട്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്ക സുവര്‍ണക്ഷേത്രത്തില്‍ പട്ടാളം നടത്തിയ ഓപ്പറേഷന് ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട സിഖ് ഭീകരന് ഭിന്ദ്രന്‍വാലയെ പുകഴ്ത്തുന്ന വരികളുളള ഗാനങ്ങളുമുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ പഞ്ചാബി ഗാനങ്ങളില്‍ മോദി വിരുദ്ധ, ദല്‍ഹി വിരുദ്ധ വരികള്‍ ധാരാളമുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഇന്ത്യയുടെ ഭാഗമാക്കിയതിനെ കുറ്റപ്പെടുത്തുന്ന വരികളുമുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഈ ഗാനങ്ങള്‍ പടച്ചു വിടുന്നത് എന്നതിനാല്‍ ഇതിന് തടയിടുക എന്നതും വെല്ലുവിളിയാണ്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബി ഗായകന് ശുഭ് അടുത്തിടെ വക്രീകരിച്ച ഇന്ത്യന്‍ ഭൂപടം പങ്കുവച്ചിരുന്നു. ഭൂപടത്തില്‍ പഞ്ചാബിനെ പ്രത്യേകം നിറത്തില്‍ അടയാളപ്പെടുത്തുന്നു.മാത്രമല്ല ജമ്മുകാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ ഇതില്‍ ഇല്ല താനും. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിയയ്ക്ക് ഒരേ നിറം നല്കി പഞ്ചാബിന്റെ ഭാഗമാക്കിയാണ് കാണിച്ചിരിക്കുന്നത്. ഖാലിസ്ഥാന്‍ ഭൂപടത്തിന് സമാനമായ ഭൂപടമാണിത്. പഞ്ചാബിനെയും ജമ്മുകാശ്മീരിനെയും ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുക എന്നത് ഖാലിസ്ഥാനികളുടെയും പാകിസ്ഥാന്റെയും ആശയമാണെന്നത് മറന്നുകൂടാ.
കാനഡയിലും അമേരിക്കയിലും ബ്രിട്ടനിലും താമസിക്കുന്ന പഞ്ചാബി ഗായകരാണ് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നില്‍. വിദേശ പൗരത്വമുളള ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഇന്ത്യക്ക് പ്രയോഗികമായി ബുദ്ധിമുട്ടുമുണ്ട്. മാത്രമല്ല വിദേശത്ത് താമസിച്ച് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖാലിസ്ഥാനികളെ പിന്തുണയ്ക്കുന്ന നിലപാടാണ് കാനഡയും അമേരിക്കയും അടക്കമുളള രാജ്യങ്ങളുടേതെന്ന് ഈ രാജ്യങ്ങള്‍ ഇടക്കാലത്ത് സ്വീകരിച്ചിട്ടുളള നിലപാടുകളില്‍ നിന്ന് വ്യക്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: