ന്യൂദല്‍ഹി: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റുമാര്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും ക്രിക്കറ്റ് മത്സരത്തില്‍ മുഴുകിയതോടെ ശ്രദ്ധ തെറ്റിയതിനാലാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ നടപ്പാക്കുന്ന പുതിയ സുരക്ഷാ നടപടികളെക്കുറിച്ച് സംസാരിക്കവെയാണ് അശ്വിനിവൈഷ്ണവ് ആന്ധ്രാ ട്രെയിന്‍ അപകടത്തിന്റെ കാരണത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇത്തരത്തിലുള്ള വീഴ്ചകള്‍ കണ്ടെത്താനും പൈലറ്റുമാരും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരും ട്രെയിന്‍ ഓടിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ സ്ഥാപിക്കുന്നത്. ഓരോ സംഭവത്തിന്റെയും കാരണം കണ്ടെത്താന്‍ ശ്രമിക്കും, അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 29ന് ഹൗറ- ചെന്നൈ പാതയില്‍ ആന്ധ്രയിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ലോക്കോ പൈലറ്റും അസി. ലോക്കോപൈലറ്റും ഉള്‍പ്പെടെ 14 പേരാണ് മരിച്ചത്. രായഗഡ പാസഞ്ചര്‍ ട്രെയിന്‍, വിശാഖപട്ടണം പലാസ ട്രെയിനില്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ അമ്പതോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാണ് അപകടത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ട്രെയിന്‍ രണ്ട് സിഗ്നലുകള്‍ തെറ്റിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: