നെടുമങ്ങാട്: എസ്എഫ്ഐ പ്രവര്‍ത്തകരെല്ലാം അധോലോക പ്രവര്‍ത്തകരാണെന്നും സിദ്ധാര്‍ത്ഥന്റെ കൊലപാതകം വഴിതിരിപ്പിച്ചു വിട്ട് തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം കുമ്മനം രാജശേഖരന്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ കൊല്ലപ്പെട്ട സിദ്ദാര്‍ത്ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷകര്‍ത്താക്കളുടെ സംശയങ്ങളും ആശങ്കകളും സര്‍ക്കാര്‍ മനസിലാക്കണം. കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. ഗവര്‍ണര്‍ വളരെ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന് ആവശ്യമായ ധാര്‍മ്മിക പിന്തുണ നല്കി കുറ്റവാളികളെ എങ്ങനെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഗവര്‍ണറെ നിരുത്സാഹപ്പെടുത്താനും എതിര്‍ക്കാനുമാണ് വകുപ്പ് മന്ത്രി തയാറായത്. നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. വകുപ്പ് മന്ത്രി അവരുടെ അധികാരം ഉപയോഗിച്ച് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രിക്ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികള്‍ എസ്എഫ്ഐക്കാര്‍ മാത്രമായതിനാലാണ് എല്ലാവിധ സുരക്ഷയും സംരക്ഷണവും സര്‍ക്കാര്‍ നല്‍കുന്നതെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന് പ്രതികളെ രക്ഷപ്പെടുത്തുകയെന്ന താത്പര്യം മാത്രമാണ് ഉള്ളത്. വളരെ ദുര്‍ബലമായ വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 18ന് നടന്ന സംഭവത്തിന് നടപടി സ്വീകരിക്കാന്‍ രണ്ടാഴ്ച വേണ്ടി വന്നു. ദുര്‍ബല വകുപ്പിട്ട് തെളിവുകള്‍ നശിപ്പിച്ച് ഈ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. അതുകൊണ്ട് അന്വേഷണം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. അതുമല്ലെങ്കില്‍ കേന്ദ്ര ഏജസികളെ അന്വേഷണം ഏല്‍പ്പിക്കണം. അത്തരം അന്വേഷണങ്ങള്‍ക്ക് തയാറായില്ലെങ്കില്‍ വ്യാപക പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുകുത്തേണ്ടിവരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപി നേതാക്കളായ പൂവത്തൂര്‍ ജയന് ഹരിപ്രസാദ്, ബി.എസ്.ബൈജു, സുനിലാല്‍ എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: