ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗലാപുരത്തും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. നഗരത്തിലെ സ്ഫോടനത്തിന് മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ സ്ഫോടനവുമായി ബന്ധമുള്ളതായി സംശയമുണ്ടെന്ന് സിറ്റി പോലീസും അറിയിച്ചു. കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്ത സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും മംഗലാപുരം ശിവമോഗ സ്ഫോടനങ്ങളുമായി ചേര്‍ത്തുവെയ്ക്കാവുന്നതാണെന്നും ശിവകുമാര്‍ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. ടൈമര്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗലാപുരം ശിവമോഗ പോലീസ് സംഘം അന്വേഷണവുമായി ബെംഗളൂരുവില്‍ എത്തി. പ്രാദേശികസാമഗ്രികള് ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ സ്ഫോടനമാണിതെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ശിവകുമാര്‍ വ്യക്തമാക്കി.
ഐഇഡി ഉപയോഗിച്ച സ്ഫോടന സംവിധാനം, ടൈമര്‍, ടൈമറിന്റെ ബാറ്ററികള്‍ എന്നിവയെല്ലാം മംഗലാപുരം സ്ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമാണ്. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ തിരക്കേറിയ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. അന്വേഷണത്തിനായി എട്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കണം.
എന്‍ഐഎ, ഐബി എന്നീ ഏജന്‍സികളുമായി സഹകരിച്ചാണ് അന്വേഷണം. എന്‍ഐഎ സംഭവ സ്ഥലത്തു പരിശോധന നടത്തി. നിലവിലെ യുഎപിഎ തടവുകാരെയും ചോദ്യം ചെയ്യുന്നുണ്ട്. യുഎപിഎ ചുമത്തിയതിനാല്‍ ദിവസങ്ങള്‍ക്കകം കേസ് എന്‍ഐഎ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കും.
നാല് പേര് കസ്റ്റഡിയില്‍
രാമേശ്വരം കഫെയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര് കസ്റ്റഡിയില്‍. ബെംഗളുരു, ധാര്‍വാഡ്, ഹുബ്ബള്ളി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറിയിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവിടുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ അറിയിച്ചു. അതേസമയം സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടേയ്ക്കും.
മന്ത്രിമാര്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് രാജീവ് ചന്ദ്രശേഖര്‍
ബെംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത പരാമര്‍ശങ്ങള്‍ നടത്തി കര്‍ണാടക മന്ത്രിമാര്‍ പോലീസ് അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ നിന്നും മുന്‍വിധികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മന്ത്രിമാരോട് നിര്‍ദേശിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സിറ്റി പോലീസ് കമ്മീഷണറോടും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.
സംഭവത്തെ ഗ്യാസ് സിലിണ്ടര്‍ സ്ഫോടനമായും, ബിസിനസ്സ് വൈരാഗ്യമായും ചിത്രീകരിച്ചുള്ള പ്രസ്താവനകള്‍ നടത്തി അന്വേഷണത്തെ സ്വാധീനിക്കുന്നതില്‍ നിന്ന് മന്ത്രിമാരെ തടയണമെന്നാണ് ബെംഗളൂരു പോലീസ് കമ്മിഷണറോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: