തിരുവനന്തപുരം: വിസിമാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നല്കാന് വിസിമാര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. ഇല്ലെങ്കില്‍ ചാന്‍സലര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിക്കുമെന്ന് ഗവര്‍ണര്‍. കേരള, എംജി, കുസാറ്റ്, കണ്ണൂര്‍, മലയാളം, കെടിയു, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് വിസിമാര്‍ക്കാണ് രാജ്ഭവനില്‍ നിന്ന് കത്തയച്ചത്. ഒരു മാസത്തിനുള്ളില്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നല്‍കണം. ഇല്ലെങ്കില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് വിസിമാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കത്തില്‍ പറയുന്നു.
ഇതിനിടെ കേരള വിസി സെര്‍ച്ച് കമ്മിറ്റിപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെനറ്റ് യോഗം ഫെബ്രുവരി 16ന് വിളിച്ചു ചേര്‍ക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഗവര്‍ണര്‍ പുതിയതായി നോമിനേറ്റ് ചെയ്ത അംഗങ്ങളും ഈ സെനറ്റ് യോഗത്തില്‍ പങ്കെടുക്കണം. സര്‍വകലാശാല പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ കേരള, എംജി, കണ്ണൂര്‍,കാര്‍ഷിക സര്‍വകലാശാലകളില്‍ സെനറ്റിനും മറ്റ് സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് സമിതികള്‍ക്കുമാണ് അധികാരം.
ഇതിനിടെ യുജിസി ചട്ടം ലംഘിച്ച് നിയമിച്ച കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വകലാശാല വിസിമാരുടെ ഹിയറിങ് ഫെബ്രുവരി 24ന് ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഹിയറിങ് നടത്തുന്നത്. സുപ്രീംകോടതി വിധിക്ക് അനുസൃതമായിട്ടാകും ഹിയറിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: