ഇന്ന് 2024 ജനുവരി 1. സ്വതന്ത്ര ഭാരതത്തെ സംബന്ധിച്ചിടത്തോളം പുതിയ സുവര്‍ണ്ണ കാലത്തിന്റെ തുടക്കമാണ്. വിഗ്രഹഭഞ്ജകരും അന്യമത ധ്വംസനത്തില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന അറേബ്യന്‍ ഗോത്ര വംശ മതത്തിന്റെ സംസ്കാരരഹിതമായ ചെയ്തിയില്‍ നിന്ന് ഭാരതത്തിന്റെ എക്കാലത്തെയും എല്ലാത്തിന്റെയും മാതൃകയായ ശ്രീരാമജന്മഭൂമി മോചിതമാവുകയാണ്. 1528ല്‍ മിര്‍ ബഖ്വി തകര്‍ത്തു തരിപ്പണമാക്കി സ്വന്തം ആരാധനാലയം തീര്‍ത്ത ഭൂമി വീണ്ടെടുത്ത് അവിടെ വീണ്ടും കുഞ്ഞുശ്രീരാമന് ദര്‍ശന സജ്ജമാകുന്നു. ജനുവരി 22ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുകയാണ്. 1528 ല്‍ ക്ഷേത്രം തകര്‍ത്ത ദിനം മുതല്‍ സുപ്രീംകോടതി സ്ഥലം വീണ്ടെടുത്ത് വിട്ടു തരുന്നതുവരെ ഹിന്ദു സമൂഹം പോരാട്ടം നിര്‍ത്തിയിരുന്നില്ല. ഏതാണ്ട് രണ്ടുലക്ഷം പേരാണ് ഇതുവരെ അയോധ്യയിലെ ശ്രീരാമജന്മഭൂമി വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജീവന് ബലിയര്‍പ്പിച്ചത്. അവരുടെ ആത്മബലി, വീരാഹുതി പാഴായില്ല.
കഴിഞ്ഞ ആയിരം വര്‍ഷത്തെ അടിമത്തം ഒരു തുടര്‍ചരിത്രമാണ്. മുഗളന്മാരും ബ്രിട്ടീഷുകാരും തുടര്‍ച്ചയായി ശ്രമിച്ചത് ഭാരതീയ സംസ്കാരത്തെയും സനാതന ധര്‍മ്മത്തെയും ഈ രാഷ്ട്രത്തെയും തകര്‍ക്കാനാണ്. മുഗളന്മാരും ഗസ്നിമാരും ഉള്‍പ്പെട്ട ഇസ്ലാമിക അധിനിവേശസംഘം ശ്രമിച്ചത് മുഴുവന്‍ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രം ആക്കാനാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. വിഗ്രഹങ്ങള്‍ സുല്ത്താന്മാരുടെ കൊട്ടാരത്തിലെ ചവിട്ടുപടിയാക്കി. ഹിന്ദു സ്ത്രീകളെ, പ്രത്യേകിച്ച് യുദ്ധ വിധവകളെ അന്തപുരത്തിലെ അടിമകളാക്കി കൊണ്ടുപോകാന്‍ ശ്രമം നടത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ചിതയില്‍ എരിഞ്ഞടങ്ങി, ആ വീരാംഗനകള്‍ തങ്ങളുടെ ശരീരവും ജീവിതവും പവിത്രമായി സൂക്ഷിച്ചു. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ അവര്‍ പള്ളികളാക്കി മാറ്റിയെങ്കിലും സ്വാതന്ത്ര്യത്തിനുശേഷം മൂന്ന് സ്ഥലം മാത്രമേ ഹിന്ദു സമൂഹം തിരിച്ച് ആവശ്യപ്പെട്ടുള്ളു. അത് ശ്രീരാമജന്മഭൂമിയായ അയോധ്യയും ശ്രീകൃഷ്ണ ജന്മഭൂമിയായ മഥുരയും കാശി വിശ്വനാഥന്റെ പവിത്ര ക്ഷേത്രവും മാത്രമാണ്. ഈ മൂന്നു സ്ഥലങ്ങളും തിരിച്ചു കിട്ടിയാലേ സനാതനധര്‍മ്മത്തിന്റെ ഹിന്ദു ജനതയുടെ സഹസ്രാബ്ദങ്ങളായുള്ള പോരാട്ടത്തിന് അന്ത്യമാകു.
ഒരു ക്ഷേത്രത്തിനുവേണ്ടി ഇങ്ങനെ പോരാടണമോ, സ്വാതന്ത്ര്യശേഷം അലോസരം ഉണ്ടാകില്ലേ എന്ന ചോദ്യത്തിന് മുസ്ലിം സമൂഹത്തിനോട് ഭൂഗര്‍ഭ ചരിത്രഗവേഷകനും മലയാളിയുമായ കെ കെ മുഹമ്മദ് ചോദിച്ചത് മാത്രമേ ആവര്‍ത്തിക്കാനുള്ളു. ഇസ്ലാമിക സമൂഹത്തിന് മക്ക എങ്ങനെയാണോ അതേപോലെ തന്നെയാണ് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന് അയോധ്യ. അതുപോലെ തന്നെയാണ് മഥുരയും കാശിയും. തികഞ്ഞനിരീശ്വരവാദിയും സോഷ്യലിസ്റ്റുമായിരുന്ന റാംമനോഹര്‍ലോഹ്യ ഒരിക്കല്‍ പ്രഭാഷണത്തില്‍ പറഞ്ഞ ഒരു വാചകമുണ്ട്. വടക്ക് ഹിമാലയം മുതല്‍ തെക്ക് കന്യാകുമാരി വരെ ശ്രീരാമന് നിറഞ്ഞുനില്ക്കുന്നു. അതുപോലെതന്നെ പടിഞ്ഞാറ് ദ്വാരക മുതല്‍ കിഴക്ക് കാമരൂപം വരെയും ശ്രീകൃഷ്ണന് നിറഞ്ഞുനില്ക്കുന്നു. കാശിനാഥനായ മഹേശ്വരന് ആകട്ടെ ഭാരതത്തിന്റെ മുഴുവന്‍ മണ്ണിലും നിറഞ്ഞുനില്ക്കുന്നു. പണ്ട് ശിവ ചൈതന്യം ഇല്ലാത്തിടത്ത് കാല് വെക്കാന്‍ ശ്രമിച്ച മഹര്‍ഷിക്ക് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പോലെ ആ സേതു ഹിമാചലം ശിവ ചൈതന്യം നിറഞ്ഞുനില്ക്കുന്നു .ഈ ദേവഭൂമി മുന്നോട്ടുവെക്കുന്ന ഏകീ സദ് വിപ്രാ ബഹുധാ വദന്തി എന്ന ആപ്തവാക്യം സനാതനധര്‍മ്മത്തിന്റെയും ഹിന്ദുത്വത്തിന്റെയും ദര്‍ശന സൗന്ദര്യം കൂടിയാണ്. മാടനും മറുതയും മുതല്‍ ബ്രഹ്മ ചൈതന്യം മാത്രം ദര്‍ശിക്കുന്ന അതീന്ദ്രിയ ധ്യാനത്തിന്റെ ഋഷീശ്വരന്മാര് വരെ 33 കോടി ദൈവങ്ങള്‍ പരിപാലിക്കുന്ന ഹിന്ദുത്വത്തിന് ഇനിയും ദേവതകള്‍ ആകാം. അവതാരങ്ങള്‍ ആകാം. അവതാര പുരുഷന്മാരാകാം. ദേവ ചൈതന്യം ആവാഹിച്ച് മനുഷ്യനായി ജന്മമെടുത്ത് ഗുരുപരമ്പരകളുടെ ഭാഗമായിസദാശിവനില് ആരംഭിച്ച് ശങ്കരാചാര്യര്‍ക്കുശേഷം ഇനിയും തുടരുന്ന മഹത്തായ ഋഷി പാരമ്പര്യത്തിന്റെ കണ്ണികളാകാം. ഈശ്വരന് ഇല്ല എന്ന് പറഞ്ഞ ചാര്‍വാകനെ പോലും ആരാധിക്കുന്ന നമ്മുടെ പാരമ്പര്യത്തില്‍ സകല ചരാചരങ്ങളിലും ഈശ്വരാംശമുണ്ട്.
അതുകൊണ്ടുതന്നെ അയോധ്യ മാത്രം പോരാ മഥുരയും കാശിയും തിരിച്ചു കിട്ടിയേ മതിയാകൂ. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തു സ്വന്തം ആരാധനാലയം സ്ഥാപിക്കുകയും ലക്കും ലഗാനുമില്ലാതെ ഇതര മതസ്ഥരെ പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ എന്തിന് സ്വതന്ത്ര ഭാരതം ഇനിയും സഹിക്കണം? പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും ഒരു പരിധിവരെ മുസ്ലിം ലീഗും ലക്ഷ്യമിടുന്നത് ഭാരതത്തിന്റെ ഇസ്ലാമിക വല്‍ക്കരണമാണ്.
കെ.എം.ഷാജിയുടെ കുപ്രസിദ്ധമായ പ്രസംഗം ഓര്‍മിക്കണം. പോപ്പുലര്‍ ഫ്രണ്ട് ഗതാഗത നിയമം ലംഘിച്ച് അതിവേഗം ഓടുമ്പോള്‍ ഞങ്ങള്‍ നിയമമനുസരിച്ച് സാധാരണ വേഗത്തില്‍ പോവുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മുസ്ലിംലീഗിന്റെയും ലക്ഷ്യം ഒന്ന് തന്നെയാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് സര്‍ദാര്‍ പട്ടേലും കെ എം മുന്‍ഷിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിംലീഗിനെ എതിര്‍ത്തത്. ജവഹര്‍ലാല്‍ നെഹ്രു പോലും സ്വതന്ത്ര ഭാരതത്തില്‍ മുസ്ലിം ലീഗിന് അനുകൂലമായിരുന്നില്ല.
രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും ക്ഷണിക്കുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇല്ലെന്നുപറഞ്ഞ് പ്രീണനത്തിന് വഴിയൊരുക്കിയത് സീതാറാം യെച്ചൂരിയാണ്. കോണ്‍ഗ്രസിന്റെ ശങ്ക ഇനിയും മാറിയിട്ടില്ല. മുസ്ലിം ലീഗും മുസ്ലിം ലീഗിന് മുന്നില്‍ അടിമ കിടക്കുന്ന കുറേ കോണ്‍ഗ്രസ് നേതാക്കളും അയോധ്യയില്‍ പോകുന്നതിനെതിരെ നിലപാടെടുത്തു കഴിഞ്ഞു. ഇതില്‍ വി.എം.സുധീരനും വി.ഡി സതീശനും ഉണ്ട് എന്ന് കാണുമ്പോള്‍ അത്ഭുതമാണ്. വോട്ട് ബാങ്കിന്റെ അടിമകള്‍ ആയതുകൊണ്ടാണ് അവര്‍ ഇത്തരം നിലപാടെടുത്തത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാരതത്തില്‍ ശ്രീരാമന്റെ പേരുള്ള ഒരു കുട്ടിയെങ്കിലും ഇല്ലാത്ത ഏതെങ്കിലും ഗ്രാമം ഉണ്ടോ? രാമനാമവും കൃഷ്ണനാമവും ഉരുവിടാത്ത ഏതെങ്കിലും ഒരു ഗ്രാമം ഉണ്ടോ? ഇത് ഈ നാടിന്റെ ജീവിതത്തിന്റെ, സംസ്കാരത്തിന്റെ, തലമുറ തലമുറകളായി സഹസ്രാബ്ദങ്ങളായി സന്നിവേശിക്കപ്പെടുന്ന ജീവിത മൂല്യങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ഏതാനും നിയമസഭാ സീറ്റുകളില്‍ വിജയിപ്പിക്കാന്‍ മുസ്ലിംലീഗിന്റെ പിന്തുണ വേണം എന്നതുകൊണ്ടുമാത്രം അയോധ്യയേയും ശ്രീരാമനെയും തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് കഴിയുമെങ്കില്‍ അത് ഇസ്ലാമിക വോട്ട് ബാങ്കിന്റെ വിജയമാണ്. ഇത് കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കും പാഠമാണ്. മുസ്ലിം ജനസംഖ്യ ഉയര്‍ന്നാല്‍ മുസ്ലിം വോട്ട് ബാങ്ക് ശക്തമായാല്‍ അവരുടെ അടിമപ്പണി ചെയ്യുന്ന ഏറാന്‍ മൂളി കിങ്കരന്മാരായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഭാരതത്തിനു മുമ്പും പിമ്പും സ്വാതന്ത്ര്യം പ്രാപിച്ച എല്ലാ കോളനി വല്കൃത രാഷ്ട്രങ്ങളും അതത് രാഷ്ട്രങ്ങളുടെ സ്വത്വത്തിലേക്കും പാരമ്പര്യത്തിലേക്കും മടങ്ങി. അതില്‍ നിന്നുകൊണ്ടാണ് അവര്‍ പുതിയ രാഷ്ട്രത്തിന് തറക്കല്ലിട്ടത്. 1949 ല്‍ മാത്രം രൂപീകൃതമായ ഇസ്രയേല്‍ സ്വായത്തമാക്കിയ നേട്ടം, വിവിധ മേഖലകളില്‍ അവര്‍ കൈവരിച്ച സ്വാശ്രയത്വം ഭാരതത്തിന് പാഠമാണ്. കഴിഞ്ഞ 2000 വര്‍ഷത്തെ ലോക ചരിത്രം അവലോകനം ചെയ്ത മാഡിസണ്‍ റിപ്പോര്‍ട്ടില്‍ അതിന്റെ പകുതികാലവും സുവര്‍ണ്ണ പക്ഷിയായി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നിലനിന്നിരുന്നത് ഭാരതമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. അടിമത്വവും അധിനിവേശവുമാണ് നമ്മളെ തകര്‍ത്തത്. വിദ്യാഭ്യാസ രംഗത്തെ പാശ്ചാത്യവല്ക്കരണവും നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും തനിമയെയും വിസ്മരിച്ചു കൊണ്ടുള്ള ജീവിത വിന്യാസവും നമ്മുടെ സ്വത്വത്തില്‍ നിന്നും നമ്മളെ അകറ്റിയിരിക്കുന്നു. സംസ്കാരത്തെയും പഴമയേയും സ്വത്വത്തെയും വിട്ടെറിഞ്ഞല്ല, അതിന്റെ ശാദ്വലമായ അടിത്തറയിലാണ് പുതിയ രാഷ്ട്ര നിര്‍മ്മിതി വേണ്ടത്. ലോകസമ്പദ് വ്യവസ്ഥയില്‍ മുന്നോട്ടു കുതിക്കുന്ന ഭാരതത്തിന് ആരെയും ചൂഷണം ചെയ്തുള്ള പണം വേണ്ട. എവിടെയും വെട്ടിപ്പിടിക്കാനും ചൂഷണം ചെയ്യാനും ആരാധനാലയങ്ങള്‍ നശിപ്പിക്കാനും ഹിന്ദു പോയിട്ടില്ല. പക്ഷേ നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്കാരത്തിന്റെ നിദര്‍ശനങ്ങളായ വീരപുരുഷന്മാരുടേതാണെങ്കില് അത് വീണ്ടെടുക്കേണ്ടേ? വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ വേണ്ടി അതിനുവേണ്ടി നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കില് അത് മാറ്റണ്ടേ? മലപ്പുറം ജില്ലയില്‍ പോലും വളരെ പ്രശസ്തമായ ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറി ചില അന്യമതക്കാര്‍ നികുതി അടയ്ക്കുന്നത് കാണുന്നില്ലേ.? ഒരേക്കറോളം സ്ഥലമുണ്ടായിരുന്ന തിരുവനന്തപുരം മഹാഗണപതി ക്ഷേത്രത്തിന്റെ ഭൂപരിധി പന്ത്രണ്ട് സെന്റ് ആയി കുറഞ്ഞതെങ്ങനെയാണ്? ആരാണ് ഭൂമി കയ്യേറിയിരിക്കുന്നത്. അത് തിരിച്ചു പിടിക്കണ്ടേ?അതിന് ചൂട്ടുപിടിക്കുന്നത് ഏത് രാഷ്ട്രീയക്കാരനായാലും അവനെ തുറന്നുകാട്ടണ്ടേ?
നമ്മുടെ സ്വത്വബോധം വീണ്ടെടുത്ത് അഭിമാനം വാനോളം ഉയര്‍ത്തി ഒരു പുതിയ ഹിന്ദു സമൂഹത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ചരിത്ര നിയോഗമാണ് ഈ പുതുവര്‍ഷം ആരംഭിക്കുന്നത്.ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത ജാതി സ്പര്‍ദ്ധയില്ലാത്ത സകല ചരാചരങ്ങളിലും ഒരേപോലെ ഈശ്വരാംശം ദര്‍ശിക്കുന്ന സനാതന ഹിന്ദുത്വത്തിന്റെ പ്രതീകമാണ് അയോധ്യയിലെ ശ്രീരാമന്. ശ്രീരാമന്റെ ജന്മഭൂമിയില് വീണ്ടും പ്രാണപ്രതിഷ്ഠയിലൂടെ ഭഗവദ്ധ്വജം ഉയരുമ്പോള്‍ അത് ഭാരതത്തെ സ്നേഹിക്കുന്ന ഈ സംസ്കാരത്തെ അംഗീകരിക്കുന്ന ഈ സംസ്കാരത്തില്‍ അഭിമാനം കൊള്ളുന്ന മുഴുവന്‍ പേരുടെയും ആത്മപ്രഹര്‍ഷത്തിന്റെ സുദിനമാണ്. ആരു വന്നാലും ആരു വന്നില്ലെങ്കിലും ആരെതിര്‍ത്താലും എതിര്‍ത്തില്ലെങ്കിലും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം ഉയര്‍ന്നു കഴിഞ്ഞു. അയോദ്ധ്യാ പ്രശ്നം വഷളാക്കിയ അതേ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇന്ന് ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സംബന്ധിക്കുന്നതിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് എന്ന കാര്യം മുസ്ലിം സമൂഹം മനസ്സിലാക്കണം. നിങ്ങള്‍ വന്നാല്‍ നിങ്ങള്‍ക്കൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങള്‍ ഇല്ലാതെ. അയോദ്ധ്യയില്‍ രാമ മന്ത്രം ഉയരുക തന്നെ ചെയ്യും ജയ് ശ്രീറാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: