തിരുവല്ല: കേരളത്തിന് അന്‍പതിനായിരം കോടിക്കും എഴുപതിനായിരം കോടിക്കും ഇടയില്‍ റവന്യൂ വരുമാനം നല്കുന്ന ശബരിമലയോടും അയ്യപ്പന്മാരോടും ഉള്ള ബോധപൂര്‍വ്വമായ അവഗണന അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭാ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു.
പതിനഞ്ച് മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂ നില്ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ഭക്ഷണവും പോലും കിട്ടുന്നില്ല. വേണ്ടത്ര ശുചിമുറിസൗകര്യവും ഇല്ല. അശാസ്ത്രീയമായ ക്യൂ സമ്പ്രദായം മൂലം 10 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ദാരുണമായ മരണം വിശ്വാസികളെ ആകുലപ്പെടുത്തുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്ന കോടതി നിര്‍ദ്ദേശം പോലും പരിഗണിക്കപ്പെടുന്നില്ല. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ഇല്ലാതാക്കാന്‍ അധികാരികളും സര്‍ക്കാരും പ്രത്യേകം ശ്രദ്ധിച്ചേ തീരൂ.
പുല്ലുമേടു ദുരന്തം ഉള്‍പ്പെടെ പലദുരിതങ്ങളും സംഭവിച്ച ശബരിമലയില്‍ ഇനിയും ദുരന്തങ്ങള്‍ ഉണ്ടാവാതെ സംരക്ഷിയ്ക്കപ്പെടണം.തിരുപ്പതി സമ്പ്രദായം നടപ്പാക്കണമെന്ന ഭക്തരുടെ കാലങ്ങളായിട്ടുള്ള ആവശ്യം പരിഗണിച്ചേതീരൂ. കുടിവെള്ളവും ഭക്ഷണവും നല്ക്കൊണ്ടിരുന്ന സന്നദ്ധ സംഘടനകളെ നിരോധിച്ചത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.
ഹൈന്ദവക്ഷേത്രങ്ങളില്‍ പ്രധാനമായ ശബരിമലയോടും വിശ്വാസികളോടും ഉള്ള അവഗണന അവസാനിപ്പിക്കണമെന്നും അക്കീരമണ്‍ കാളിദാസണ് ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: