വാസ്തുവിദ്യാ വൈഭവം കൊണ്ട് ശ്രദ്ധേയമാണ് ഗുജറാത്തിലെ മെഹ്സാനജില്ലയിലുള്ള മൊധേര സൂര്യക്ഷേത്രം. പുഷ്പവതീ നദിക്കരയില്‍ കിഴക്കോട്ട് അഭിമുഖമായി നില്ക്കുന്ന കുന്നിന് മുകളിലാണ് ക്ഷേത്രമുള്ളത്. കമഴ്ത്തിവച്ച കല്താമരയ്ക്കു മീതെ തലയെടുപ്പോടൊരു ചെങ്കല്‍ നിര്‍മിതി. വിഷുവത്തില്‍ (ഭൂമധ്യരേഖയ്ക്ക് മുകളില്‍ സൂര്യനെത്തുന്ന രണ്ടു ദിനങ്ങളാണ് വിഷുവം. മാര്‍ച്ച് 21നും സെപ്റ്റംബര്‍23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്.) ഉദയസൂര്യകിരണങ്ങള്‍ സഭാമണ്ഡപവാതിലിലൂടെ നേരിട്ട് ശ്രീകോവിലിലേക്ക് പ്രകാശിക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യവിഗ്രഹത്തിന്റെ തിരുനെറ്റിയിലുള്ള രത്നത്തില്‍ നേരിട്ടു പതിക്കുന്ന വിധത്തിലുള്ള വാസ്തുവിദ്യാ വിസ്മയം. പക്ഷേ സൂര്യവിഗ്രഹം ഇപ്പോഴില്ല. ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ സൂര്യന് എഴുന്നള്ളുന്ന വിധത്തിലായിരുന്നു വിഗ്രഹം നിര്‍മിച്ചിരുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച് രത്നാലംകൃതമാക്കിയ വിഗ്രഹം വൈദേശികാധിനിവേശത്തില്‍ കൊള്ളയടിക്കപ്പെട്ടതാണ്. ഗര്‍ഭഗൃഹം ഇപ്പോള്‍ ശൂന്യമെന്ന് സാരം.
മൊധേര ക്ഷേത്രചരിത്രം:
അധിനിവേശത്തിന്റെ കെടുതികളും കാലപ്പഴക്കത്താലുള്ള തകര്‍ച്ചയുമൊന്നും സൂര്യക്ഷേത്രത്തിന്റെ പ്രതാപത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ ചാലൂക്യ രാജവംശത്തിലെ ഭീംദേവ് ഒന്നാമനാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിഗമനം. ഗുഢമണ്ഡപം( ശ്രീകോവില്‍) സഭാമണ്ഡപം, സൂര്യകുണ്ഡ് എന്നിങ്ങനെ ത്രിതല ഘടനയിലുള്ള മൂന്നു ഗംഭീര നിര്‍മിതികള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്രസമുച്ചയം. ഇവിടേക്കയ്ക്ക് പ്രവേശിക്കുമ്പോള്‍, ആദ്യം കാണുന്നത് സൂര്യകുണ്ഡ്. ചെറുതും വലുതുമായി വിവിധ ദേവതമാരുടെ 108 ആരാധനാലയങ്ങളും കമനീയമായ കല്പടവുകളുമായി ചതുരാകൃതിയിലാണ് ഇത് പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ പൗരാണികതയ്ക്ക് രാമായണവുമായി ബന്ധമുള്ളതിനാല്‍ രാമകുണ്ഡ് എന്നും ഈ പുണ്യതീര്‍ഥം അറിയപ്പെടുന്നു.
വര്‍ഷത്തിലെ 52 ആഴ്ചകളെ പ്രതിനിധാനം ചെയ്യുന്ന 52 തൂണുകളിലാണ് സഭാമണ്ഡപം ഒരുക്കിയിരിക്കുന്നത്. തൂണുകളെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദര്‍ഭങ്ങളും കൃഷ്ണലീലയും നിറഞ്ഞ ശില്പങ്ങളാല് സമ്പന്നം. മണ്ഡപത്തില്‍ പന്ത്രണ്ട് ‘ആദിത്യന്മാരുടെ’ രൂപമാതൃകയും കൊത്തിയെടുത്തിരിക്കുന്നു.
‘സഭാ മണ്ഡപം’ കണ്ടതിനുശേഷം ഗര്ഭഗൃഹത്തിലെത്തുമ്പോള് അത് അനുപമമായൊരു ആത്മീയ അനുഭവമായിരിക്കും. വിഗ്രഹമില്ലാതെ ഗര്‍ഭഗൃഹം ശൂന്യമെങ്കിലും വിഷുവത്തിലെത്തുന്ന സൂര്യദേവന്റെ ആദ്യകിരണങ്ങള്‍ ശ്രീകോവിലനെ പ്രഭാമയമാക്കുന്നു. അതു കാണാന്‍ ആയിരങ്ങളാണെത്തുക. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു മൊധേരയിലെ സൂര്യദേവസ്ഥാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: