അഹമ്മദാബാദ് :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ നല്കണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയതിനെതിരെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ കെജരിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്വകലശാലയോടാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് ഉത്തരവിട്ടത്. എന്നാല്‍ ഇത് റദ്ദാക്കിക്കൊണ്ട് ഗുജറാത്ത് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ വിധിയ്ക്കെതിരെയാണ് അരവിന്ദ് കെജ്രിവാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
2016ലാണ് മോദിയുടെ എംഎ ഡിഗ്രിയുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് വിവരാവകാശ കമ്മീഷന് ഗുജറാത്ത് സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. കമ്മീഷന് ഉത്തരവിന് എതിരെ ഗുജറാത്ത് യൂണിവേഴ്സിറ്റി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. കെജ്രിവാളിന് 25,000 രൂപ പിഴയും ചുമത്തി. ജസ്റ്റിസ് ബീരേന്‍ വൈഷ്ണവിന്റെ ഈ വിധിക്ക് എതിരെയാണ് കെജ്രിവാള് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.
ഗുജറാത്ത് സര്‍വ്വകലാശാല സംശയത്തിനിടയില്ലാത്ത വിധം മോദിയുടെ ഡിഗ്രിയെ സംബന്ധിച്ച് വിശദീകരണം നല്‍കിയെന്നിരിക്കെ വീണ്ടും ആ വിധി പുനപരിശോധിക്കാന്‍ കെജ്രിവാള് ആവശ്യപ്പെട്ടത് നല്ല അര്‍ത്ഥത്തിലല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വൈഷ്ണവ് തന്നെയാണ് പുനപരിശോധന ഹര്‍ജിയിലും വാദം കേട്ടത്. ഗുജറാത്ത് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തര്‍ക്കത്തിന് ഇടയില്ലാത്തവിധം മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് വിശദീകരിച്ചിട്ടും അതിനെതിരെ പുനപരിശോധന ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് പൊതു ജീവിതത്തില്‍ നല്ല പ്രവണതയല്ല കാണിക്കുന്നത്.- ഹൈക്കോടതി ജഡ്ജി വൈഷ്ണവ് പറഞ്ഞു.
അഡ്വ. പേഴ്സി കാവിനയാണ് കെജ്രിവാളിന് വേണ്ടി ഹാജരായത്.
ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1978-ല്‍ ബിരുദവും ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983-ല്‍ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജ്രിവാള് ആരാഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: