ന്യൂദല്‍ഹി: ജി 20 യോഗത്തില്‍ ഭാരതത്തിന് ചരിത്ര നേട്ടം. ഭാരതത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ആഫ്രിക്കന്‍ യൂണിയന് ജി 20 യില്‍ സ്ഥിരാംഗത്വം നല്കി.അന്‍പതിലേറെ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ യൂണിയന് ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ അംഗമായത് ചരിത്ര സംഭവമാണ്.
ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം നല്കാന് ഭാരതം നിര്‍ദേശിച്ചത് ഏവര്‍ക്കുമൊപ്പം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്.
“ഉച്ചകോടിയില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകും മുമ്പ് ആഫ്രിക്കന്‍ യൂണിയന് അധ്യക്ഷനെ ജി-20 സ്ഥിരാംഗമായി അവരുടെ സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നു”-ജി 20 ഉച്ചകോടിയുടെ ആരംഭസമ്മേളനത്തിലെ അധ്യക്ഷപ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ലോകനേതാക്കള്‍ കയ്യടിച്ചു. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ ആഫ്രിക്കന്‍ യൂണിയന് അധ്യക്ഷന്‍ അസാലി അസ്സൗമാനിയെ ആനയിച്ചുകൊണ്ടുവന്നു. മോദിയെ ഗാഢാലിംഗനം ചെയ്തശേഷം അസാലി സ്ഥിരാംഗങ്ങള്‍ക്കൊപ്പം ഇരുന്നപ്പോള്‍ അത് ചരിത്രമായി.
‘ആരെയും പിന്നിലാക്കരുത് എല്ലാ ശബ്ദവും കേള്‍ക്കണം’ എന്ന നയത്തിന്റെ ഭാഗമായി ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ സമ്മേളനങ്ങള്‍ ഭാരതത്തിന്റെ അധ്യക്ഷതയില്‍ നടത്തിയിരുന്നു.100കോടി ജനങ്ങളുള്ള ഭൂഖണ്ഡമായ ആഫ്രിക്കകൂടി ജി 20 ല്‍ ഉള്‍പ്പെടുമ്പോള്‍ ലോകരാജ്യങ്ങളുമായുള്ള വ്യാപാര അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ഭാരതത്തിന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: