തിരുവനന്തപുരം : നേമം കോച്ചിങ് ടെര്‍മിനല്‍ നിര്‍മാണത്തിന് റെയില്‍വെയുടെ അനുമതി. പദ്ധതിക്ക് ഏപ്രിലില്‍ തന്നെ 116.57 കോടി രൂപ അനുവദിച്ചിരുന്നു. നിലവില്‍ ഒന്നാം ഘട്ടനിര്മാണമാണ് നടത്തുന്നത്. വാജ്പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ കേന്ദ്രറെയില്‍വെ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാലാണ് നേമം റെയില്‍വെ ടെര്‍മിനല്‍ പദ്ധതി ആശയം മുന്നോട്ടുവയ്ക്കുന്നത്. 2008 ല്‍ നേമം റെയില്‍വെ ടെര്‍മിനല്‍ പദ്ധതി തയ്യാറായി. എന്നാല്‍ ആദ്യ പദ്ധതിയിലെ ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കിയാണ് നിലവില്‍ നിര്‍മാണം നടത്തുന്നത്. ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും.
ഭാവിയില്‍ കൂടുതല്‍ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും നേമം ടെര്‍മിനലില്‍ നിന്നാകും. കോച്ചിങ് ടെര്‍മിലിന് പുതിയ കെട്ടിടം. ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള രണ്ട് പിറ്റ് ലൈനുകള്‍, അറ്റകുറ്റപ്പണി കഴിഞ്ഞവ നിര്‍ത്തിയിടാന്‍ നാല് സ്റ്റേബിളിങ് ലൈനുകള്‍, വലിയ തകരാറുകള്‍ പരിഹരിക്കാന്‍ രണ്ട് സിക് ലൈനുകള്‍, ഷെഡ് എന്നിവയാണ് നേമത്ത് നിര്‍മിക്കുന്നത്. നാലു പ്ലാറ്റ്ഫോമുകള്, അവയെ ബന്ധിപ്പിച്ച് അടിപ്പാത, നടപ്പാലം, സബ് വേയില്‍ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്, പാര്‍ക്കിങ് ഏരിയ തുടങ്ങിയവയുമുണ്ട്. സിവില്‍ എന്‍ജിനീയറിങ് ജോലികള്‍ക്ക് 99.58 കോടി രൂപ, സിഗ്നല്‍ നവീകരണത്തിന് 8.44 കോടി, ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 4.25 കോടി, ഇലക്ട്രിക്കല്‍ ട്രാക്ഷന്‍ 2.85 കോടി എന്നിങ്ങനെയാണ് വിഹിതം.
ടെര്‍മിനല്‍ നിര്‍മാണത്തിനായി ഇതിനോടകം തന്നെ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനാകാന്‍ പരിഗണിച്ചിരുന്ന നേമം റെയില്‍വെ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുതിയ പ്രഖ്യാപനത്തോടെ ഊര്‍ജിതമായി. തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി എന്നീ സ്റ്റേഷനുകള്‍ കഴിഞ്ഞാല്‍ മൂന്നാമത്തെ കോച്ചിംഗ് ടെര്‍മിനലായാണ് നേമം റെയില്‍വെ സ്റ്റേഷനെ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2019 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ആണ് 78 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു നല്കിയാല് ഒരു വര്‍ഷത്തിനകം നേമം റെയില്‍വെ സ്റ്റേഷന് വികസനം യാഥാര്ത്ഥ്യമാകമെന്ന് പീയുഷ് ഗോയല്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുത്തു നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് പദ്ധതി വൈകുന്നതിന് കാരണമായത്.
നേമം നിയോജക മണ്ഡലം എംഎല്‍എ ആയിരുന്ന ഒ. രാജഗോപാല്‍ പ്രത്യേക താല്പര്യമെടുത്താണ് നേമം റെയില്‍വെ വികസനത്തിന് ഫണ്ട് അനുവദിപ്പിച്ചത്. കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്ന പീയുഷ് ഗോയലും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അതിനു ശേഷം റെയില്‍വെ മന്ത്രിയായ അശ്വിനി വൈഷ്ണവും നേമം റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിച്ചപ്പോഴും പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. എന്നിട്ടും തലസ്ഥാനത്തെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപ്രചരണവുമായി ഇറങ്ങുകയാണുണ്ടായത്. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ റെയില്‍വെ മന്ത്രിയോട് ചോദിച്ച ചോദ്യത്തിന് നേമം പദ്ധതി ഉപേക്ഷിച്ചെന്ന മറുപടി ലഭിച്ചെന്ന് തലസ്ഥാനത്തെ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആന്റണിരാജു എന്നിവര്‍ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴും കേന്ദ്രസര്‍ക്കാരും സംസ്ഥാന ബിജെപി നേതൃത്വവും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തുക അനുവദിച്ചതോടെ സിപിഎമ്മിന്റെയും കേരളസര്‍ക്കാരിന്റെയും ഒരു വ്യാജപ്രചാരണം കൂടി പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: