എറണാകുളം: എയടപ്പുറത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിനിരയാക്കിയ പ്രതി ക്രിസ്റ്റിൻ രാജിനെ 14 ദിവസത്തേക്ക് ആലുവ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം പോക്സോ കോടതി ഇത് സംബന്ധിച്ച് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
അതേസമയം ഒരാഴ്ച മുമ്പ് മറ്റൊരു കുട്ടിയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച് പെരുമ്പാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവയിലേതിന് സമാന രീതിയിലുള്ള സംഭവമായിരുന്നു പെരുമ്പാവൂരിലും നടന്നത്. ഇവിടെ നിന്നും ഫോൺ മോഷ്ടിക്കുകയും പീഡന ശ്രമവുമാണ് നടന്നത്. എന്നാൽ പരാതി നൽകാത്തതിനാൽ അന്ന് പോലീസ് നടപടികൾ സ്വീകരിച്ചിരുന്നില്ല.
എന്നാൽ ആലുവയിലെ സംഭവത്തിന് പിന്നാലെ ഈ കേസും വിശദമായി അന്വേഷിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു. പെരുമ്പാവൂർ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചതിന് ക്രിസ്റ്റിൻ രാജിനെതിരെ കേസുകൾ നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് വിശദമായി അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: