മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പൊലീസിന്റെ അരോപണം നിഷേധിച്ച് ഫോറന്‍സിക് സര്ജന് ഡോ ഹിതേഷ്. പോസ്റ്റുമാര്‍ട്ടം മുഴുവനും ചിത്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പടെ മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്.
മൃതദേഹത്തിലെ പരിക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചിരുന്നു. മരണത്തിനുളള സാധ്യതകളാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉളളത്. ഒരു പൊലീസുകാരന്റെയും കാലുപിടിക്കാന്‍ താന്‍ പോയിട്ടില്ല. ഹൈക്കോടതി അഞ്ചു വര്‍ഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലിസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ ഹിതേഷ് പറഞ്ഞു.
ഫോറന്‍സിക് സര്‍ജനായ ഡോ ഹിതേഷിനെതിരെ പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ഡോ ഹിതേഷ് പ്രതികരിച്ചത്. താമിര്‍ ജിഫ്രിയുടെ മരണ കാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവും മൂലമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നിരിക്കെ ശരീരത്തിലേറ്റ മര്‍ദ്ദനത്തിന്റെ പാടുകള്‍ മരണകാരണമായെന്ന് എഴുതി ചേര്‍ത്തത് ബോധപൂര്‍വ്വമാണെന്നായിരുന്നു പൊലീസിന്റെ വാദം. ആന്തരികവയവ പരിശോധനാ ഫലം വെളിപ്പെടും മുന്നേ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മേധാവി എങ്ങനെ ഈ നിഗമനത്തിലെത്തിയെന്നും പൊലീസ് ചോദിച്ചിരുന്നു.
തൃശൂര്‍ പൊലിസ് ഡോ ഹിതേഷിന്റെ അടുത്ത ബന്ധുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഒത്തുതീര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു. അതിന് പൊലീസ് വഴങ്ങാത്തതിലെ വിരോധത്തിലാണ് സര്ജന് പൊലീസിനെതിരെ തിരിഞ്ഞതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. താമിര്‍ ജിഫ്രി അമിതമായി ലഹരി ഉപയോഗിക്കുമായിരുന്നു. ഗുരുതര ഹൃദ്രോഗവും ഉണ്ടായിരുന്നു. ലഹരി മരുന്ന് ജിഫ്രി വിഴുങ്ങിയെന്നും അത് വയറില്‍ കിടന്ന് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്രയേറെ തെളിവുണ്ടായിട്ടും ശരീരത്തില്‍ ഏറ്റ മര്‍ദ്ദനം മാത്രം എടുത്തുകാട്ടി മരണ കാരണം എഴുതിയതിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: