ബംഗളുരു : അധികാരത്തിലുളളതിനാൽ കോൺഗ്രസ് സർക്കാരിന് പാഠ്യപദ്ധി മാറ്റാനാകും.എന്നാൽ ചരിത്രം മാറ്റാനാവില്ല. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണ നീക്കത്തെ വിമർശിച്ച് ബി ജെ പി ദേശീയ ജനറല് സെക്രട്ടറി സി ടി രവി.
സംഘപരിവാറിന്റെ രാജ്യസ്നേഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം.എല്ലായിടത്തും സംഘപരിവാറിന്റെ ആശയങ്ങൾ ശക്തമാവുകയാണ്.അത് മാറ്റാനാവില്ല.നമ്മുടെ പ്രത്യയശാസ്ത്രം ദേശസ്നേഹമാണ്. ദേശസ്നേഹം ഇല്ലാതാക്കാനും ഇവിടം ‘മുഗളിസ്ഥാൻ’ ആക്കാനുമാണോ കോൺഗ്രസിന് താൽപ്പര്യമെന്നും സി ടി രവി ചോദിച്ചു.
സ്കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കം അക്കാദമിക് വിദഗ്ധർ പരിഷ്കരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് രവിയുടെ പ്രസ്താവന. പാഠപുസ്തകം പരിഷ്കരിക്കുമെന്നും അത് നടപ്പാക്കുമെന്നും പ്രകടനപത്രികയിൽ പറഞ്ഞിരുന്നതായും മന്ത്രി ഓർമ്മിപ്പിച്ചു.
ഈ വർഷം സർക്കാർ പാഠപുസ്തകങ്ങൾ പരിഷ്കരിക്കില്ല എന്ന റിപ്പോർട്ടുകൾ മന്ത്രി തള്ളിക്കളഞ്ഞു. ആർ എസ് എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റേത് ഉൾപ്പെടെ ബിജെപി അവതരിപ്പിച്ച പാഠഭാഗങ്ങൾ ഒഴിവാക്കുമെന്നും സൂചനയുണ്ട്.
രാജ്യസ്നേഹിയോടുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് സർക്കാരിനെന്ന് സി ടി രവി കുറ്റപ്പെടുത്തി. പ്രത്യയശാസ്ത്രപരമായി എതിർക്കാൻ അവർക്ക് അവകാശമുണ്ട്. എന്നാൽ ഹെഡ്ഗേവാറിന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാൻ അവർക്ക് ധാർമ്മിക അവകാശമില്ല – സി ടി രവി പറഞ്ഞു.
വിദേശികളായ, ജനാധിപത്യത്തിന് എതിരായിരുന്ന മാർക്സിനെയും മാവോയെയും കുറിച്ചുള്ള പാഠങ്ങൾ പാഠപുസ്തകത്തിലുൾപ്പെടുത്താം. എന്നാൽ ഹെഡ്ഗേവാറിനെപ്പോലുള്ള ദേശസ്നേഹികളെക്കുറിച്ചുള്ള പാഠങ്ങൾ ഉണ്ടാകില്ലെങ്കിൽ അതാണ് അസഹിഷ്ണുതയെന്ന് സി ടി രവി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: