കൊച്ചി : വനിത ടീമിനെ തത്കാലം മരവിപ്പിച്ച് നിര്‍ത്താനുളള കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം.
എഐഎഫ്എഫ് നാല് കോടി രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് വനിതാ ടീമിനെ തത്കാലത്തേക്ക് ഒഴിവാക്കി നിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് തീരുമാനിച്ചത്. ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോച്ച് ടീമിനെ തിരിച്ചു വിളിച്ചതാണ് പിഴ ചുമത്താന്‍ കാരണം.
മാര്‍ച്ചില്‍ നടന്ന ഐഎസ്എല്‍ മത്സരത്തിനിടെയാണ് സംഭവം.നിശ്ചിത 90 മിനിറ്റില്‍ ഇരുടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയത്. 97-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഫ്രീകിക്കില്‍ നിന്ന് ഗോള്‍ കണ്ടെത്തി. എന്നാല്‍ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് തന്നെ ബെംഗളൂരു എഫ്സി ഫോര്‍വേഡ് ഫ്രീകിക്ക് എടുത്തതില്‍ കേരള താരങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചു.നിരാശരായ കേരള കളിക്കാര്‍ അവരുടെ മാനേജര്‍ ഇവാന് വുകോമാനോവിച്ചിന്റെ നിര്‍ദ്ദേശപ്രകാരം മൈതാനം വിടുകയായിരുന്നു.
തുടര്‍ന്ന് ക്ലബ്ബിന് 10 മത്സരങ്ങളുടെ വിലക്കും കൂടാതെ മാനേജരില്‍ നിന്ന് 5 ലക്ഷം രൂപ പിഴയും ചുമത്തി. ഉപരോധം കുറയ്ക്കണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അഭ്യര്‍ഥിച്ചെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ഭരണസമിതി ഒരു ദയ കാട്ടിയില്ല.
അതേസമയം, ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ഗോള്‍കീപ്പര്‍ അദിതി ചൗഹാന്, ക്യാപ്റ്റന്‍ ആശാലതാ ദേവി, ഫോര്‍വേഡ് അഞ്ജു തമാങ് എന്നിവര്‍ വനിതാ ടീമിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ നടപടിയെ അപലപിച്ചു.
പുരുഷ ടീമിന് അവര്‍ ചെയ്തതിന് പിഴ കിട്ടി. എന്നാല്‍ വനിതാ ടീമിന്റെ ബജറ്റില്‍ നിന്നാണ് പണം നല്‍കുന്നത്. പിന്നെങ്ങനെയാണ് ഇന്ത്യയില്‍ വനിതാ ഫുട്ബോള്‍ വികസിക്കുന്നത്- ചൗഹാന് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: