തൃശൂര്‍: ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തിയ സുജയ പാര്‍വ്വതി ചൊവ്വാഴ്ച തൃശൂരിലെ വേദിയില്‍ കത്തിക്കയറി. ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും കുന്തീദേവിയുമാണ് തന്റെ ശക്തിയെന്ന് പറഞ്ഞ സുജയ പാര്‍വ്വതി നുണകൊണ്ട് എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിയാലും സത്യത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നുപോകുമെന്ന് 24 ന്യൂസിലെ വിവാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായാണ് സുജയ പാര്‍വ്വതി എത്തിയത്. സമൂഹം, തുല്ല്യത എന്ന വിഷയത്തെ അധികരിച്ചുള്ള അമൃതംഗമനം വിചാരസദസ്സിലേക്കാണ് സുജയ പാര്‍വ്വതിയെ മുഖ്യപ്രാസംഗികയായി ക്ഷണിച്ചത്. തെക്കേ ഗോപുര നടയില്‍ നിറഞ്ഞ സദസ്സായിരുന്നു.
സുജയ പാര്‍വ്വതി തൃശൂരില്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍:
നിങ്ങള്‍ നല്കിയ നിരുപാധിക പിന്തുണയ്ക്ക് നന്ദി. ഇവിടെ ഈ ക്ഷേത്രാങ്കണത്തില്‍ ഞാന്‍ നില്‍ക്കുന്നത് എനിക്ക് നിങ്ങള്‍ നല്കിയ പിന്തുണയാണ്. പ്രിയകുടുംബാംഗങ്ങളെ, വേട്ടയാടലുകള്‍ ഉണ്ടായപ്പോള്‍ അതിനെ ചെറുക്കാന്‍ കൂടെയുണ്ടായത് നിങ്ങള്‍ ഓരോരുത്തരുമാണ്. എനിക്കൊപ്പം നിന്ന കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എവിടെ പോകാനാണ്.
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍. സ്ത്രീയെ ബഹുമാനിക്കാതെ ഇനി ലോകം മുന്നോട്ട് പോകില്ല. നമ്മള് ഇപ്പോള്‍ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുകയാണ്. ആ ഭാരതം, ആ പുതിയ നരേന്ദ്രഭാരതം കെട്ടിപ്പെടുത്തുകൊണ്ടിരിക്കുകയാണ് നമ്മള്. ആ ഭാരതത്തിനൊപ്പം നമ്മള് നില്‍ക്കണം.
സ്ത്രീയ്ക്ക് പുരുഷനേക്കാള്‍ ആദരം നല്കിയ ഒരു കാലം ഭാരതത്തില്‍ അന്നുണ്ടായിരുന്നു. നമ്മുടെ പുരാണത്തില്‍ അത്തരം നിരവധി കഥകളുണ്ട്. അതില്‍ ഒരു ഉദാഹരണമാണ് ജയദ്രഥനെ നേരിട്ട പാഞ്ചാലിയുടെ കഥ. പഞ്ചാലിയെ തട്ടിക്കൊണ്ട് പോയ പോകാന്‍ ശ്രമിച്ച ജയദ്രഥന്റെ കഴുത്തില്‍ കൈ ചുരുട്ടി ഇടിച്ചുവീഴ്ത്തുന്ന പാഞ്ചാലിയുടെ ആ ധീരതയാണ് നമുക്ക് ഉണ്ടാകേണ്ടത്. ഭീഷണിയോടും കീഴ്പ്പെടുത്താനുള്ള ശ്രമത്തിനും എതിരെ സ്ത്രീ പൊരുതണം.
സ്ത്രീ അബലയാണ് ചപലയാണ് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സ്ത്രീ ദുര്‍ബലയാകുന്നത് അവര്‍ അങ്ങിനെ ആകാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകളുടെ കഴിവ് പുറത്തെടുക്കാന്‍ നമ്മള് ചുറ്റുമുള്ളവര്‍ സഹായിക്കണം. സംവരണത്തിലൂടെ നടപ്പാക്കേണ്ട ഒന്നല്ല തുല്ല്യത എന്ന് എനിക്ക് തോന്നുന്നില്ല. സ്ത്രീയും പുരഷനും തുല്ല്യതയുള്ള ദ്രൗപദിഭാരതത്തിലാണ് (രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഭരിയ്ക്കുന്ന കാലം) നമ്മള് ജീവിക്കുന്നത്. സ്ത്രീ ഒന്നുകില്‍ കീഴപ്പെടുക, അതല്ലെങ്കില്‍ തുല്ല്യത നേടുക. ഇത് രണ്ടുമല്ല, സ്ത്രീ മുന്നേറുന്നതിനെക്കുറിച്ച് നമ്മള് എന്തുകൊണ്ട് ചിന്തിക്കുന്നില്ല.
സ്ത്രീപ്രാതിനിധ്യം- ആ വാക്ക് എനിക്ക് ഇഷ്ടമേയല്ല. നമ്മുടെ ഇടത്പക്ഷ മന്ത്രിസഭയില്‍ എത്ര സ്ത്രീകളുണ്ട്. അങ്ങിനെസംവരണം നല്കി കൊണ്ടുവരേണ്ട ഒരാളല്ല സ്ത്രീ. ആരെങ്കിലും താലത്തില്‍ നല്‍കുന്നത് വാങ്ങി ഇരിക്കേണ്ടവളല്ല സ്ത്രീ. എന്തുകൊണ്ട് കേരളത്തില്‍ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടാകുന്നില്ല.
ചോദ്യങ്ങള്‍ ഉണ്ടാകും ആ ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്. ഏത് ചോദ്യത്തിനും ഒന്നോ അധിലതികമോ ഉത്തരങ്ങളുണ്ടാകും. ഏത് ചോദ്യവും നമ്മള് ചോദിക്കണം. അവസരവാദിയായി എന്തെങ്കിലും പറയുന്ന ഒരാളല്ല. അന്നത്തെ പ്രസംഗത്തില്‍ (വിവാദമായ ബിഎംഎസ് വേദിയിലെ പ്രസംഗത്തില്‍) നരേന്ദ്രമോദിയുടെ ഭരണനേട്ടത്തെക്കുറിച്ച് പറയേണ്ട ഒരു കാര്യവും എനിക്കില്ല. പലരും പല രീതിയിലും എന്റെ പ്രസംഗം വ്യാഖ്യാനിച്ചു. സ്ഥാനാര്‍ത്ഥിയാകാനാണ് ഞാന്‍ അത് ചെയ്തത് എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയട്ടെ, നിലപാടുകളില്‍ വെള്ളം ചേര്‍ക്കുക എന്റെ ജോലിയല്ല.
നാരീ ശക്തി എന്തെന്നത് ഭാരതം കാണുകയാണ്. അത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായിട്ടുണ്ടെങ്കില്‍ അവര്‍ അത് മനസ്സിലാക്കണം. പ്രകാശം പല വഴികളില്‍ ജീവിതത്തില്‍ കടന്നുവരുന്നുണ്ട്. അതിനെ തമസ്കരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഒരു സ്ത്രീ ജനനം മുതല്‍ മകളായും സഹോദരിയായും നേരത്തെ പ്രസംഗിച്ചയാള്‍ പറഞ്ഞതുപോലെ പ്യൂപ്പയില്‍ നിന്നും ചിത്രശലഭത്തിലേക്ക് പോകുന്നത് പോലെയാണ് സ്ത്രീ. എല്ലാവര്ക്കും അറിയാം പാണ്ഡു മഹാരാജാവിനെക്കുറിച്ച്. പാണ്ഡുരാജാവിന്റെ കാലശേഷം കുന്തി ദേവിയാണ് അഞ്ച് ആണ്മക്കളെ വളര്‍ത്തിയത്. അങ്ങനെ വളര്‍ത്തുമ്പോള്‍ അവരില്‍ രണ്ട് ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കുന്തി ദേവി ശ്രമിച്ചിരുന്നു. ക്ഷമയുടെയും ധൈര്യത്തിന്റെയും മൂല്യങ്ങളാണ് കുന്തീദേവി മക്കളില്‍ വളര്‍ത്തിയത്. പക്ഷെ ആ ക്ഷമ ശത്രുവിനോട് കീഴ് പ്പെടാനുള്ള ഒന്നായി അത് മാറരുത്. അങ്ങിനെ വന്നാല്‍ കുന്തിദേവിയുടെ രണ്ടാമത്ത മൂല്യമായ ധൈര്യത്തിലേക്ക് നമ്മള് പോകണം.
ദേവതാ സങ്കല്പത്തെക്കുറിച്ച് നമ്മള് പറയാറുണ്ട്. ഉമാമഹേശ്വരി, രാധാകൃഷ്ണന്, സീതാരാമന്..ഭാരതത്തിന്റെ പുരാണങ്ങള്‍ നോക്കിയാല്‍ അവിടെയെല്ലാം സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയതായി കാണാം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും കൂടുതല്‍പേരെ കൂടെ നിര്‍ത്താന്‍ വേണ്ടിയും ഞാന്‍ ഒന്നും ചെയ്യില്ല. അതിനസുസരിച്ച് നിലപാടെടുക്കുന്ന രീതിയല്ല എന്റേത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ വേട്ടയാടപ്പെടാന്‍ ഞാന്‍ തയ്യാറല്ല. അന്ന് പ്രസംഗിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. എന്റെ ജോലി പോയേക്കാം. അന്ന് ഞാന്‍ രാജിവെച്ചതിന് ശേഷം ഞാന്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്.
സത്യസന്ധതയില്‍ നിന്നും വ്യതിചലിച്ച് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എതിര്‍ക്കുന്നവര്‍ പ്രബലരാണ്. അര്‍ത്ഥമുണ്ടോ ഈ പോരാട്ടത്തിന് എന്ന് പലരും ചോദിച്ചു. എനിക്കൊപ്പം നിന്ന പ്രസ്ഥാനം പകര്‍ന്ന് നല്കിയ ധൈര്യമാണ് എനിക്ക് തുണയായത്. എനിക്കൊപ്പം നിന്നവര്‍ നിരവധിയാണ്. അതുകൊണ്ടാണ് അകത്ത് കയറിയശേഷം ഞാന്‍ തിരിച്ചിറങ്ങിയത്.
ജയിക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ ഇങ്ങിനെ തന്നെയായിരിക്കും. ഇനിയങ്ങളോട്ട് ശ്വാസം നിലയ്ക്കുന്നത് വരെയും. എന്റെ റോള്‍ മോഡല്‍ സീതാദേവിയാണ്. ലങ്കയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ സീതാദേവി രാവണനെ പരിഹസിക്കുകയായിരുന്നു. ഒറ്റയ്ക്കാണെങ്കിലും പൊരുതാനുറച്ചാല്‍ എന്നെ പിന്മാറ്റാന് ഒരു ശക്തിക്കുമാകില്ല. നുണകളുടെ എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടി തകര്‍ക്കാന്‍ ശ്രമിച്ചാലും വിജയം എപ്പോഴും സത്യത്തിനായിരിക്കും.
നമ്മുടെ ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തി കുടുംബം എന്ന ശക്തിയാണ്. കുടുംബബന്ധങ്ങളാണ്. ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഭാരതത്തെ നോക്കുന്നത് അതുകൊണ്ടാണ്. ഒരു സമാജത്തിനെ മുഴുവന്‍ പുരോഗതിയിലേക്കു നയിക്കാന്‍ കുടുംബം നന്നാകണം. എന്റെ ബുദ്ധിമുട്ടുകളില്‍ എന്നെ സഹായിച്ചത് എന്റെ ഭര്‍ത്താവണ്. പല ചോദ്യങ്ങള്‍ ഉണ്ടായപ്പോഴും എന്റെ ഭര്‍ത്താവ് എന്നെ ചേര്‍ത്തുവെയ്ക്കുകയായിരുന്നു. പിന്നെ നിങ്ങളാകുന്ന എന്റെ കുടുംബാംഗങ്ങളും കൂടെ നിന്നു. അതുകൊണ്ടാണ് നിങ്ങളെ കുടുംബാംഗങ്ങളെ എന്ന് ഞാന്‍ വിശേഷിപ്പിച്ചത്.
നാരിശക്തി മുന്നില്‍ നിന്നും നയിക്കുന്ന അമൃതകാലമാണിതെന്ന് നമ്മുടെ പ്രധാമന്ത്രി പറഞ്ഞിരുന്നു. അര്‍ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരു പോലെ നയിച്ചാലേ നല്ലൊരു അമൃതകാലം ഉണ്ടാകൂ.
മോദിയുടെ പ്രസംഗത്തില്‍ വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാകുന്ന സുരേഖ യാദവിനെ അദ്ദേഹം പ്രശംസിക്കുന്നുണ്ട്. സുരേഖാ യാദവ് പോലെ എല്ലാ മേഖലകളിലും മുന്നേറാന്‍ ശ്രമിക്കുന്ന വനിതാ രത്നങ്ങള്‍ എത്രയോ ഇവിടെ ഉണ്ട്.
നാഗാലാന്റില്‍ കഴിഞ്ഞ 76 വര്‍ഷത്തിനിടയില്‍ രണ്ട് സ്ത്രീകള്‍ നാഗാലാന്റില്‍ നിയമസഭയില്‍ എത്തി. യുഎന്നിലേക്ക് ഇന്ത്യ ഒരു വനിതാ സംഘത്തെ തന്നെ അയച്ചിരുന്നു. നമ്മുടെ ഭാരതം കൈവരിക്കുന്ന നേട്ടങ്ങള്‍ എത്രത്തോളം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ആ നേട്ടങ്ങള്‍ മന്‍കിബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞതുകൊണ്ടായില്ല. അതെല്ലാം നമ്മള് എല്ലായിടത്തും പങ്കുവെയ്ക്കണം. ഭാരതം എന്റെ രാജ്യമാണ്. ആ രാജ്യത്തിന്റെ നേട്ടങ്ങള്‍ പറയാന്‍ നമ്മള് തയ്യാറായില്ലെങ്കില്‍ ആര് പറയും. നമുക്ക് അറിവുള്ളത് പറയണം നമ്മള്. അത് കൂടുതല്‍ പേരില്‍ എത്തിക്കണം.
നമ്മള് ആരെയാണ് ഭയക്കുന്നത് നമ്മള് ചെയ്യുന്നത് സത്യസന്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കില്‍ നമ്മള് ആരെയും ഭയപ്പെടേണ്ടതില്ല. നാരീ ശക്തി ഒരു വന്‍ശക്തിയാകുന്ന കാലം വിദൂരമല്ല. അതിനായി നമുക്ക് ഒരുമിച്ച് പോരാടാം. – സുജയ പാര്‍വ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: