തിരുവനന്തപുരം: അട്ടപ്പാടി മധു കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സര്‍ക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് പ്രതികള്‍ അര്‍ഹിച്ചത്. ആദിവാസി യുവാവിനെ പരസ്യമായി തല്ലിക്കൊന്നത് കൊലക്കുറ്റമല്ലാതാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥയാണ്. സര്‍ക്കാരും സിപിഎമ്മും കേസ് അട്ടിമറിക്കാന്‍ എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തിയിരുന്നു. 2018ല്‍ നടന്ന കേസില്‍ വിചാരണ തുടങ്ങിയത് അടുത്ത കാലത്താണ്.
പ്രോസിക്യൂഷന് വേണ്ട സൗകര്യങ്ങളും ഫീസും കൊടുക്കാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇപ്പോഴത്തെത് നാലാമത്തെ പ്രോസിക്യൂട്ടറാണ് എന്നതില്‍ തന്നെ സര്‍ക്കാരിന്റെ സമീപനം വ്യക്തമാവും. സിപിഎം ക്രിമിനലുകള്‍ പ്രതികളായ കൊലക്കേസുകളില്‍ അവരെ രക്ഷപ്പെടുത്താന്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ കൊടുത്ത് സുപ്രീംകോടതി വക്കീലുമാരെ കൊണ്ടു വന്ന സര്‍ക്കാരാണിത്. മധുവിന്റെ കേസില്‍ സിപിഎമ്മുകാര്‍ ഉള്‍പ്പെടുന്നതു കൊണ്ടാണ് സര്‍ക്കാര്‍ അലംഭാവം കാണിച്ചത്. ശിക്ഷിക്കപ്പെട്ട ഒരു പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ പ്രതികളുടെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു. വിഷയം നിയമസഭയില്‍ ഉന്നയിക്കാതെ മണ്ണാറക്കാട് എംഎല്‍എയും ലീഗ് നേതാവുമായ ഷംശുദ്ധീനും സിപിഎമ്മിനോടൊപ്പം ഒത്തുകളിച്ചു. പ്രതികളില്‍ ചിലര്‍ക്ക് ലീഗ് ബന്ധമുള്ളതു കൊണ്ടാണ് എംഎല്‍എ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോഴും മധുവിന്റെ അമ്മയെയും സഹോദരിയേയും കേസിലെ പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴും പൊലീസ് അനങ്ങിയില്ല. മധുവിന്റെ കുടുംബത്തിന്റെ ദൃഢനിശ്ചയവും പാലക്കാട്ടെ മാദ്ധ്യമപ്രവര്‍ത്തകരുടെ ജാഗ്രതയുമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമായത്. മറ്റു കേസുകളിലെ പോലെ തന്നെ ഭരണപക്ഷത്തിന്റെ ഇംഗിതത്തിനൊപ്പം നില്‍ക്കുകയാണ് ഈ കേസിലും പ്രതിപക്ഷം ചെയ്തതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: