ശാസ്താംകോട്ട: വൃശ്ചിക പുലരികളെ കുന്തിരിക്ക സുഗന്ധത്താല്‍ ഭക്തി സാന്ദ്രമാക്കി സര്‍പ്പക്കാവും ക്ഷേത്രപരിസരവും. കൊട്ടാരക്കരയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കുള്ള വഴിയില്‍ വെണ്ടാറിലെത്തുമ്പോള് അന്തരീക്ഷമാകെ കുന്തിരിക്കത്തിന്റെ സുഗന്ധമാണ്.
വെണ്ടാര്‍ സ്കൂള്റോഡില് നിന്ന് സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ വലത് വശത്തായാണ് ദേവി ക്ഷേത്രവും പൈന്മരങ്ങളുടെ കാവും. സാധാരണ കാവുകളിലേത് പോലെ കൂറ്റന്‍ വനവൃക്ഷങ്ങളും കാട്ടുവള്ളികളും ഇവിടെയില്ല. തടികളില്‍ നിന്ന് കുന്തിരിക്കം പൊട്ടിയൊലിക്കുന്ന നൂറിലേറെ പൈന്മരങ്ങള് മാത്രം. ഇവിടെ മാത്രമായി പൈന്മരങ്ങളുടെ കൂട്ടം എങ്ങനെ വന്നുവെന്ന് നാടിനും അറിയില്ല. പതിറ്റാണ്ടുകളായി വെണ്ടാറിന്റെ സൗന്ദര്യവും സുഗന്ധവുമാണ് ഈ പൈന്മരങ്ങള്. കാവിന് പുറത്ത് മറ്റൊരിടത്തും അരി വീണ് പൈന്‍ മരങ്ങള്‍ കിളിര്‍ത്ത് വളരാറില്ല. അപൂര്‍വമായി കാവിന് പുറത്ത് അരി വീണ് മുളച്ചാലും അത് വളരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വെണ്ടാര്‍ 303 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള വെണ്ടാര്‍ ദേവിക്ഷേത്രത്തിന്റെ നാഗക്കാവാണിത്. ഒരേക്കറോളം വ്യാപിച്ച് കിടക്കുന്ന കാവിലെ പൈന്മരങ്ങളുടെ പുറംതൊലി പൊട്ടിയാണ് കുന്തിരിക്കം പുറത്തേക്ക് വരുന്നത്. ഈ സമയം നാട്ടിലാകെ കുന്തിരിക്ക സുഗന്ധമാണ്. ക്ഷേത്രത്തിലെത്തുന്നവരും പരിസരവാസികളുമൊക്കെ ഇവിടെയെത്തി പൈന്മരങ്ങളുടെ പുറത്ത് ഉറഞ്ഞ് കൂടിയിരിക്കുന്ന കുന്തിരിക്കം ശേഖരിക്കാറുണ്ട്.
മഞ്ഞപൂക്കളാണ് പൈന്‍ മരങ്ങളുടെ പ്രത്യേകത. ഈ പൂക്കള്‍ പിന്നീട് സപ്പോട്ടയുടെ ആകൃതിയിലുള്ള വലിയ കായ്ക്കളായി മാറും. മണ്‍സൂണിന്റെ തുടക്ക കാലത്ത് കായ്ക്കള്‍ പൊഴിഞ്ഞ് വീഴാന്‍ തുടങ്ങും. കായ്കള്‍ കിളിര്‍ത്ത് വര്‍ഷം തോറും പുതിയ മരങ്ങള്‍ കാവിലുണ്ടാകുന്നുണ്ട്. കൂറ്റന്‍ പൈന്‍മരങ്ങള്‍ക്ക് എത്ര പതിറ്റാണ്ടുകളുടെ പഴക്കമുണ്ടാകുമെന്ന് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: