ഡോ. എം.വി. നടേശന്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ബഹുഭാഷാ വിജ്ഞാനിയും ധീരദേശാഭിമാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ ജയന്തി ദിനമായ ഡിസംബര്‍ പതിനൊന്ന് ദേശീയ ഭാഷാ ദിനമായി ആചരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മാനവശേഷി വിഭവ വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമാക്കി മാറ്റിയതിനു ശേഷം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തിന്റെ പൂര്‍ത്തീകരണത്തിന് ഇന്‍ഡ്യയിലെ ഭാഷകളെ പുനര്‍നവീകരിക്കുന്നതിനും അതാതു ഭാഷകളിലെ വിജ്ഞാനസമ്പത്തുകളെ പരിരക്ഷിക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. അധ്യയനമാധ്യമം മാതൃഭാഷയിലാക്കുക, പാഠ്യപുസ്തകങ്ങളടക്കം പ്രമുഖ വിജ്ഞാന വിഷയങ്ങള്‍ ഓരോ ദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുക, എല്ലാ ഭാഷകളിലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള പൊതുവായ സാങ്കേതിക പദാവലികള്‍ സംഗ്രഹിക്കുക തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയാണ്. ഭാഷകളെ സംബന്ധിച്ച് ഗാന്ധിജിയടക്കമുള്ള ദേശീയ നേതാക്കളുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിതെല്ലാം തന്നെ.
ആധുനിക വിദ്യാഭ്യാസം നടപ്പിലാക്കിയതോടുകൂടി ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ഭാഷ ഐഛികമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും അന്യമായി. ഒട്ടനവധി ഭാഷകള്‍ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായി. സ്വാതന്ത്ര്യത്തിനു ശേഷം നടത്തിയ ഭാഷകളുടെ കണക്കെടുപ്പ് പ്രകാരം 1652 ഭാഷകളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നത്. പലേ കാരണങ്ങളാല്‍ ഇന്ന് ഭാഷകളുടെ സംഖ്യ 850 ആയി ചുരുങ്ങി. നാല് പേര്‍ മാത്രം സംസാരിക്കുന്ന മാജി എന്ന ഭാഷയടക്കം നിലവിലുള്ള പതിനഞ്ച് ശതമാനം ഭാഷകള്‍ നിലനില്‍പ്പിനായി പൊരുതുന്നവയാണ്. അങ്ങനെ വരുമ്പോള്‍ അടിയന്തരമായി ഇടപെടേണ്ട ഒരു വിഷയമാണ് ഭാഷകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടേണ്ട ആളുകളാവട്ടെ ഭാഷയുടെ പേരില്‍ കടുത്ത വിഭാഗീയതയാണ് ഉണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളുടെ വക്താക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ദുര്‍ബല ജനവിഭാഗങ്ങളുടെ ഭാഷകളെ കുറിച്ച് സംസാരിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഭാഷകളാണ് നാടിന്റെ ശക്തി. ഓരോ ഭാഷയും അത് കൈകാര്യം ചെയ്തിരുന്ന ജനങ്ങളുടെ ജീവിതാനുഭവങ്ങള്‍ കൂടിയാണ്. ഇങ്ങനെയുള്ള ഗൗരവമേറിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് വിവിധ ഭാഷകള്‍ പഠിക്കാനും അറിയാനും അതിലടങ്ങിയിരിക്കുന്ന സാംസ്‌കാരിക സമ്പത്തുകള്‍ പങ്കുവെക്കുന്നതിനും മാതൃഭാഷകളെ പോലെ തന്നെ മറ്റു ദേശഭാഷകളും പുതിയ തലമുറ അറിയേണ്ടതുണ്ട് എന്ന നിര്‍ദ്ദേശമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ട് വെക്കുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് ഭാരതീയ ഭാഷാ ദിവസം ആഘോഷിക്കണം എന്ന് നിദ്ദേശം വന്നത്. മാതൃഭാഷയോടൊപ്പം മറ്റു ഭാഷകളെ അടുത്തറിയാനും പഠിക്കാനുമുള്ള അവസരമൊരുക്കുക, മറ്റു ഭാഷകളില്‍ എഴുതപ്പെട്ട വ്യത്യസ്തമായ സാമൂഹിക സാംസ്‌കാരിക ശാസ്ത്രീയ ധാരകളെ അടുത്തറിയുക, ഭാഷകള്‍ തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കാനും പരസ്പരം സ്‌നേഹിക്കാനും അവസരം ഒരുക്കുക, ജീവിതത്തിന്റെ വിവിധ മേഖലകളായ വിദ്യാഭ്യാസം കല സംസ്‌കാരം ശാസ്ത്രം സാങ്കേതികവിദ്യ, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ മറ്റു ഭാഷകളുടെ ഉപയോഗ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുക, വൈവിധ്യമാര്‍ന്ന ഭാഷാനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരങ്ങള്‍ ഒരുക്കുക, ഭാഷാ പഠനം എങ്ങനെ രസകരമായ അനുഭവമാക്കി തീര്‍ക്കാം, ഇങ്ങനെയുള്ള കാര്യങ്ങള്‍ നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം വിഷയങ്ങളാണ് ഭാഷാ ദിനമായി ആചരിക്കുന്നതിന്റെ പിന്നിലെ സന്ദേശം. പ്രൊഫഷണല്‍ വിദ്യാഭ്യാസം അടക്കം എല്ലാ തലത്തിലും കഴിയാവുന്നത്ര മാതൃഭാഷയില്‍ പഠിക്കാനും പഠിപ്പിക്കാനും സാഹചര്യം സൃഷ്ടിക്കുക. പ്രീപ്രൈമറി മുതല്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വരേയുള്ള എല്ലാ വിഷയങ്ങളും എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം നടത്തുക അതുവഴി ഭാഷകളെ സജീവമായി നിലനിറുത്തുക എന്നത് ഇതില്‍ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ്.
സുബ്രഹ്മണ്യ ഭാരതിയാര്‍
ഹിന്ദി ഉറുദു ബംഗാളി തെലുങ്ക് തുടങ്ങി 29 ഇന്ത്യന്‍ ഭാഷകളും ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ മൂന്ന് വിദേശ ഭാഷകളും അറിയാവുന്ന സുബ്രഹ്മണ്യഭാരതി (1882-1921) സ്വാതന്ത്ര്യ സമരസേനാനി, കവി, ദാര്‍ശനികന്‍, ചിന്തകന്‍, വിമര്‍ശകന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. ആധുനിക തമിഴ് സാഹിത്യത്തിന്റെ വക്താവായ അദ്ദേഹം തിരുനെല്‍വേലിയിലെ എട്ടയാപുരത്താണ് ജനിച്ചത്. ഉത്തരദക്ഷിണ, സംസ്‌കൃതം തമിഴ്, പ്രാചീനം ആധുനികം, ഭക്തി ദേശസംസ്‌കൃതി എന്നിങ്ങനെയുള്ള വ്യത്യസ്തമെന്ന് തോന്നുന്ന ധാരകളെ സമന്വയിപ്പിച്ച് അവതരിപ്പിച്ച ഭാരതി ഏതൊരു ഭാരതീയന്റെയും പാഠപുസ്തകമായി മാറേണ്ടതുണ്ട്. അതുകൊണ്ടാണ് സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനം ഭാഷാ ദിനമായി തെരഞ്ഞെടുത്തത്. എന്നാല്‍ തമിഴകത്ത് ഒഴികെ മറ്റൊരിടത്തും വേണ്ടതുപോലെ അദ്ദേഹത്തെ കുറിച്ച് അറിയപ്പെടുന്നില്ല എന്നത് ഏറേ ദൗര്‍ഭാഗ്യകരമാണ്.
തിരുക്കുറളും കമ്പരാമായണവും ചിലപ്പതികാരവും ഇളങ്കോവടികളും വ്യാസനും പതഞ്ജലിയും ഷെല്ലിയും കീറ്റ്‌സും നിറഞ്ഞുനില്‍ക്കുന്ന സുബ്രഹ്മണ്യ ഭാരതിയുടെ കൃതികള്‍ ദേശസംസ്‌കൃതിയുടെ മഹിത പാരമ്പര്യത്തെ ഉദ്‌ഘോഷിക്കുന്നവയാണ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും സംസ്‌കൃതം പഠിച്ച അദ്ദേഹം ഋഗ്വേദ സംഹിത തമിഴില്‍ വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. വേദത്തിന്റെയും മറ്റു ക്ലാസിക്ക് കൃതികളുടെയും വിമര്‍ശകനായ അദ്ദേഹം പതഞ്ജലിയുടെ യോഗ സൂത്രത്തിന്റെയും ഭഗവത്ഗീത ഉപനിഷത്തുകള്‍ എന്നിവയുടെയെല്ലാം ദാര്‍ശനിക ഗരിമയെ നിരവധി കൃതികളിലൂടെ അനാവരണം ചെയ്തിട്ടുണ്ട്. വന്ദേമാതരം ഇമ്പമാര്‍ന്ന തമിഴിലേക്ക് മൊഴിമാറ്റം നടത്തിയ ഭാരതി സ്വാതന്ത്ര്യ സമരത്തിനു ജനങ്ങളെ ഉണര്‍ത്താന്‍ കഴിയുന്ന നിരവധി പ്രസിദ്ധമായ ദേശഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ലോക മാതൃഭാഷാ ദിനം
ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണര്‍ത്തുന്നതിനും ബഹുഭാഷാസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎന്‍ ജനറല്‍ അസംബ്ലിയുടെ ആഹ്വാനം അനുസരിച്ച് ഫെബ്രുവരി ഇരുപത്തിയൊന്ന് അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം ആചരിച്ചു വരുന്നുണ്ട്. അതില്‍ മറ്റേതോരു രാജ്യത്തേയും പോലെ തന്നെ വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഇന്‍ഡ്യയും പ്രതിവര്‍ഷം പങ്കെടുക്കാറുണ്ട്.
ഭാഷ ആശയവിനിമയത്തിനുള്ള ഉപാധി മാത്രമല്ല. സാമൂഹികവും സാംസ്‌കാരികവുമായ ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലുകളാണ്. ദീര്‍ഘകാലമായുള്ള ജ്ഞാന വിജ്ഞാന പാരമ്പര്യമാണ് അതിലൊക്കെ അടക്കം ചെയ്തിരിക്കുന്നത്. ഒരു ജനതയെന്ന നിലയില്‍ നാം പൊതുവായി പങ്കുവെക്കുന്ന അറിവും തിരിച്ചറിവും അതിന്റെ പ്രത്യേകതകളാണ്. ‘പല ഭാഷകളില്‍ എഴുതപ്പെട്ടുവെങ്കിലും ഭാരതീയ സാഹിത്യം ഒന്നാണ്’ എന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ധ്യേയവാക്യം പലതും ഓര്‍മ്മപ്പെടുത്തുന്നു. വിവേകാനന്ദ സ്വാമികളും, അരവിന്ദ് ഘോഷും, ടാഗോറും, ഗുരുദേവനും, ഗാന്ധിജിയും, സുബ്രഹ്മണ്യ ഭാരതിയും പലഭാഷകളിലാണ് സംസാരിച്ചിരുന്നതെങ്കിലും അവരുടെ സന്ദേശങ്ങള്‍ സമ്മാനങ്ങളായിരുന്നു. ഇങ്ങനെ നോക്കിയാല്‍ ഭാഷയുടെ പരിപോഷണമെന്നാല്‍ ദേശസംസ്‌കൃതിയുടെ വീണ്ടെടുപ്പു കൂടിയാണ് എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: