ദിണ്ടിഗല്‍: നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് രാജ്യം ശക്തമായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരഗ്രാമീണ ജീവിതരീതികള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം, പക്ഷേ അത് അസമത്വമല്ല. ആ അന്തരം അവസാനിപ്പിക്കാനാണ് രാഷ്ട്രം ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ദിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 36ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മഹാത്മാഗാന്ധി ഗ്രാമങ്ങള്‍ സ്വയം പര്യാപ്തമാകണമെന്ന് ആഗ്രഹിച്ചു. ഗ്രാമവികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് ഗാന്ധിജിയില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഗ്രാമവികസനത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ആശയങ്ങളുടെ ആത്മാവിനെയാണ് ഗാന്ധിഗ്രാമം പ്രതിഫലിപ്പിക്കുന്നത്. ഗാന്ധിയന്‍ മൂല്യങ്ങള്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിതിലോ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ, മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ ഇന്നത്തെ പല വെല്ലുവിളികള്‍ക്കും ഉത്തരമുണ്ട. കോണ്വോക്കേഷന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ശരിയായ ശുചിത്വം ഉറപ്പാക്കുക എന്നത് ഗാന്ധിജിയുടെ വലിയ ആശങ്കയായിരുന്നു. ഈ ആശയം ഉള്‍കൊണ്ടാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണ ഗ്രാമീണ ശുചിത്വ കവറേജും അറു കോടിയിലധികം ടാപ്പ് വാട്ടര്‍ കണക്ഷനുകളും 2.5 കോടിയിലധികം വൈദ്യുതി കണക്ഷനുകളും കേന്ദ്ര സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. ഇന്ന് ഗ്രാമങ്ങളില്‍ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ഗ്രാമീണ മേഖലകളുടെ ഭാവിക്ക് സുസ്ഥിര കൃഷി നിര്‍ണായകമാണ്. വളം ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കുന്നതിനാല്‍ പ്രകൃതിദത്ത കൃഷിക്ക് വലിയ ആവേശമുണ്ട്. ഇത് മണ്ണിനും മനുഷ്യന്റെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണെന്നും അദേഹം പറഞ്ഞു. ചടങ്ങില്‍ സംഗീതജ്ഞന് ഇളയരാജയ്ക്ക് പ്രധാനമന്ത്രി മോദി ഓണററി ഡോക്ടറേറ്റും സമ്മാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, ഗവര്‍ണര്‍ ആര്‍എന്‍ രവി, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: