ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കലപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. 16ാം നൂറ്റാണ്ടിലാണ് കെംപെഗൗഡ കര്‍ണ്ണാടകയില്‍ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ആ നഗരം പിന്നീട് സമൃദ്ധിയിലേക്ക് വളര്‍ന്നുപന്തലിക്കുകയും ചെയ്തു.
വിജയനഗരസാമ്രാജ്യത്തിന്റെ മൂപ്പന് കൂടിയാണ് കെംപെഗൗഡ. ഏതെങ്കിലും ഒരു നഗരസ്ഥാപകന് ഇത്രയും ഉയരമുള്ള പ്രതിമ ചരിത്രത്തില്‍ ഇതാദ്യമായതിനാല്‍ ഈ 108 അടി ഉയരമുള്ള പ്രതിമ ലോകറെക്കോഡ് പുസ്തകത്തില്‍ ഇടം പിടിച്ചുകഴിഞ്ഞു.
ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ചയ്ക്ക് കെംപെഗൗഡ നല്കിയ സംഭാവനകളുടെ ഓര്‍മ്മയ്ക്കാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഐശ്വര്യത്തിന്റെ പ്രതിമ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 218 ടണ്ണോളം (ഇതില്‍ 98 ടണ്ണോളം വെങ്കലവും 120 ടണ്ണോളം സ്റ്റീലുമാണ് ഉപയോഗിച്ചിരിക്കുന്നത്.) ഭാരമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
പ്രതിമയ്ക്കൊപ്പം ഒരു ചരിത്ര തീംപാര്‍ക്കും അടക്കം 23 ഏക്കറിലാണ് കെംപെഗൗഡയ്ക്ക് സ്മാരകം ഉയര്‍ന്നിരിക്കുന്നത്. 84 കോടി രൂപ ചെലവിലാണ് ഈ സ്മാരകം.
ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആദിചുഞ്ചനഗിരി മഠാധിപതി നിര്മ്മലാന്ദനാഥ സ്വാമിജി, കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ബിജെപി പാര്‍ലെന്ററി ബോര്‍ഡ് അംഗമായ വി.എസ്. യെദിയൂരപ്പ, മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
1537ലാണ് കെംപെഗൗഡ ബെംഗളൂരു നഗരം സ്ഥാപിച്ചത്. ഇദ്ദേഹം പഴയ മൈസൂര്‍, തെക്കന്‍ കര്‍ണ്ണാടകയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന കര്‍ണ്ണാടകത്തിലെ ശക്തരായ വൊക്കലിംഗ സമുദായത്തിന്റെ പ്രതിനിധി കൂടിയാണ് കെംപെഗൗഡ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: