ന്യൂദല്‍ഹി : കേരള സര്‍ക്കാരിന്റെ കൈവശമുള്ള ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വില്ക്കാന് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ബെംഗളൂരുവിലുള്ള ഒരു വിഭാഗം ചെന്നൈയിലെ സഹാന റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ബില്‍ഡേഴ്സ് എന്ന കമ്പനിക്ക് കൈമാറുന്നതിനായി 250 കോടി രൂപയുടെ വില്പ്പനക്കരാറിലേര്പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇതു പ്രകാരം 8.195 ഏക്കറിലെ ട്രാവന്‍കൂര്‍ ഹൗസ് ബംഗ്ലാവിന്റെ പകുതി ഉടമസ്ഥാവകാശവും ബെംഗളൂരുവിലെ 55 ഏക്കര്‍ വരുന്ന സ്ഥലവും വില്‍ക്കാമെന്നാണ് കരാര്‍. എന്നാല്‍ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ കേരള സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖയും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭിക്കണമെന്നും കരാറില്‍ പ്രതിപാദിക്കുന്നുണ്ട്. രാജകുടംബത്തിലെ 17 പേരാണ് കരാറിലെ കക്ഷികള്‍. ഇതില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന വേണുഗോപാല്‍ വര്‍മയെയാണ് നടപടിക്രമങ്ങള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണിയായി കരാറില്‍ ഒപ്പുവെച്ചവര്‍ നിയമിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഒരു താഴ്വഴിയില്‍ കവടിയാര്‍ കൊട്ടാരത്തിനൊപ്പം തങ്ങള്‍ക്കും ദല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസില്‍ അവകാശമുണ്ടെന്ന് കരാറില്‍ ഒപ്പുവെച്ചവര്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ട്രാവന്‍കൂര്‍ ഹൗസ് കൈമാറുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ അവാസ്തവമാണെന്നു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് എത്തി. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ട്രാവന്‍കൂര്‍ ഹൗസ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണ്. കെട്ടിടത്തിന്റെ പൈതൃകത്തനിമ നിലനിര്‍ത്തി കേരളീയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാന്‍ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം അറിയിച്ചു.
കഴിഞ്ഞമാസം 21-നാണ് ട്രാവന്‍കൂര്‍ ഹൗസ് വില്‍ക്കുന്നതിനായി രാജകുടുംബാംഗങ്ങളു ചെന്നൈയിലെ സ്വകാര്യ കമ്പനിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. രജിസ്റ്റര്‍ചെയ്ത ഈ കരാര്‍പ്രകാരം മുന്‍കൂറായി ഒരുകോടിരൂപ നല്‍കിയതായും ബാക്കി 249 കോടിരൂപ ആറുമാസത്തിനുള്ളില്‍ നല്‍കണമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും കാരണവശാല്‍ വില്‍പ്പന നടക്കാതെവന്നാല്‍ കരാര്‍ റദ്ദാക്കാമെന്നും അപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മുന്‍കൂറായി വാങ്ങിയ പണം തിരിച്ചുനല്‍കണമെന്നും ഇതില്‍ പറയുന്നുണ്ട്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ല്‍ തിരുവിതാംകൂര്‍ രാജകുടുംബം അവകാശവാദം ഉയര്‍ത്തിയിരുന്നതാണ്. ദല്‍ഹിയിലെ കപൂര്‍ത്തല പ്ലോട്ടിന്റെയും ട്രാവന്‍കൂര്‍ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ രാജകുടുംബം കേന്ദ്ര സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് തന്നെയാണെന്നായിരുന്നു അന്ന് ഔദ്യോഗിക മറുപടി നല്‍കിയത്. എന്നാല്‍ 14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സര്‍ക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്.
അതേസമയം ദല്‍ഹി ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥതയില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ സര്‍ക്കാരിന്റെ കൈവശമില്ല. ഇക്കാര്യം സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവന്‍കൂര്‍ ഹൗസിന്റെ പൂര്‍ണ ഉടമസ്ഥത സര്‍ക്കാരിന്റെ കൈവശമാണെന്നും ഇത് വില്ക്കാന് ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. പിന്നാലെ ട്രാവന്‍കൂര്‍ ഹൗസിന്റെ ഉടമസ്ഥ രേഖ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ലാന്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ച കത്ത് പുറത്തായതോടെ ഉടമസ്ഥത സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ വാദങ്ങള്‍ പൊള്ളയാണെന്ന് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: