സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്തുകൊണ്ടുള്ള ഓര്‍ഡിന്‍സ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരായി പാര്‍ട്ടി നോമിനികളെ അനധികൃതമായി നിയമിച്ചതിനെതിരെയും, സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമവിരുദ്ധമായി തിരുകിക്കയറ്റുന്നതിനെതിരെയും ഗവര്‍ണര്‍ ശക്തമായ നടപടികള്‍ എടുത്ത് മുന്നോട്ടു പോകുന്നതിനിടെയാണ് വളരെ തിടുക്കത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാല വിസിയുടെ സ്ഥാനം നഷ്ടപ്പെട്ട സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ മറ്റ് വിസിമാര്‍ക്കെതിരെ ഗവര്‍ണര്‍ നിയമ നടപടികള്‍ എടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണ്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും ഡിസംബര്‍ ആദ്യവാരം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലോ എന്ന ചോദ്യത്തിന് ‘അത് അപ്പോള്‍ നോക്കാം’ എന്നാണ് എന്തോ വലിയ കാര്യംപോലെ നിയമമന്ത്രി മറുപടി പറഞ്ഞത്. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഒപ്പിട്ടില്ല അത്രതന്നെ.
സ്വന്തം അധികാരത്തിന്റെ ബലത്തില്‍ ഗവര്‍ണര്‍ക്കെതിരെ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നതെല്ലാം വൃഥാവ്യായാമമാണെന്ന് സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവര്‍ക്ക് നന്നായറിയാം. ഓര്‍ഡിനന്‍സായാലും നിയമനിര്‍മാണമായാലും ഗവര്‍ണര്‍ അംഗീകരിച്ചാലല്ലാതെ സാധുത ലഭിക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണ്. എത്രകാലം ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നുവോ അത്രയും കാലം അസാധുവായിരിക്കും. ഭരണഘടനാപരമായും നിയമപരമായും ഇതിന് ബദല്‍മാര്‍ഗമൊന്നുമില്ല. ഗവര്‍ണറെ മറികടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് സര്‍ക്കാരിന്റേത് ഒരു വൃഥാവ്യായാമമാണെന്ന് പറഞ്ഞത്. സര്‍ക്കാര്‍ വ്യക്തിപരമായി തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഓര്‍ഡിനന്‍സിന്റെയും ബില്ലിന്റെയും കാര്യം രാഷ്ട്രപതിയുടെ തീരുമാനത്തിനു വിടുമെന്ന് ഗവര്‍ണര്‍ അര്‍ദ്ധശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. മറ്റു ചില സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയപ്രേരിതമായി ഗവര്‍ണര്‍മാരെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയ നടപടി എങ്ങുമെത്തിയിട്ടില്ല. ഗവര്‍ണറുടെ അനുമതിയില്ലാതെ കൊല്‍ക്കത്താ സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്കിയ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നു. ഈ ‘ബംഗാള്‍ മോഡല്‍’ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പാഠമാകണം. പാര്‍ട്ടി യോഗങ്ങളില്‍ അണികളെ ആവേശംകൊള്ളിക്കാന്‍ നടത്തുന്ന പ്രസംഗങ്ങള്‍ക്കനുസൃതമായല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കേണ്ടത്. അത് മുറപോലെ നടക്കണം. സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക്കുകളല്ല. മുഖ്യമന്ത്രിക്കുമേലെയും നിയമങ്ങളും അധികാര കേന്ദ്രങ്ങളുമുണ്ട്.
സര്‍വകലാശാലകളുടെ സ്വയംഭരണ സ്വാതന്ത്ര്യമോ, ഏതെങ്കിലും തരത്തിലുള്ള അക്കാദമിക് താല്‍പ്പര്യങ്ങളോ സംരക്ഷിക്കാന്‍ വേണ്ടിയല്ല പിണറായി സര്‍ക്കാര്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ നോക്കുന്നത്. ഈ നീക്കം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗമാണ്. നിയമവും ചട്ടങ്ങളും നോക്കുന്ന ഗവര്‍ണര്‍ തങ്ങള്‍ക്ക് അനഭിമതനായതുകൊണ്ട് ചാന്‍സലര്‍ സ്ഥാനത്തു വേണ്ട എന്നതാണ് സര്‍ക്കാരിന്റെ സമീപനം. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. താന്‍ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയ്യാറാണെന്ന് ഇതേ ഗവര്‍ണര്‍ മുന്‍പ് ആവര്‍ത്തിച്ച് പറഞ്ഞതാണ്. അന്ന് ചാന്‍സലര്‍ പദവിയില്‍ തുടരണമെന്ന് ഗവര്‍ണറോട് വിനീതവിധേയരായി അഭ്യര്‍ത്ഥിച്ചവരാണ് ഇന്ന് ദുര്‍മുഖം കാണിക്കുന്നത്. ഇതിനുകാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ അജണ്ടയാണ്. സിപിഎമ്മും സര്‍ക്കാരും ഇത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുന്നു. മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് അനുമതിയില്ലാതെയാണോ എന്ന് അന്വേഷിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതും, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നു പറഞ്ഞതും, മുഖ്യമന്ത്രി പറഞ്ഞു നടക്കുന്ന വീരശൂരപരാക്രമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയതുമൊക്കെയാണ് പിണറായിയെ പ്രകോപിച്ചിരിക്കുന്നത്. മടിയില്‍ ഒരുപാട് കനമുള്ളതിനാല്‍ ഗവര്‍ണര്‍ തന്റെ വഴിമുടക്കുമെന്ന് പിണറായി ഭയക്കുന്നു. ഇതില്‍നിന്ന് ഗവര്‍ണറെ പിന്മാറ്റാനുള്ള പിപ്പിടിവിദ്യയാണ് പിണറായി പുറത്തെടുത്തിരിക്കുന്നത്. അത് പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: