കൊട്ടിയം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പനിയും മറ്റ് രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. തൊഴിലാളി ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും അസുഖം ബാധിച്ചവര്‍ ചികിത്സ തേടാത്തതുമാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം. വൃത്തിഹീനമായ അന്തരീക്ഷമാണ് പല ക്യാമ്പുകളിലും അനുഭവപ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതും പകര്‍ച്ചവ്യാധിക്ക് പ്രധാന കാരണമാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ജോലി ചെയ്യുന്ന തദ്ദേശീയ തൊഴിലാളികള്‍ക്ക് അസുഖം ബാധിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മലേറിയയും മറ്റ് പകര്‍ച്ചപ്പനികളും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കൂടുതലാണ്. ഇതേതുടര്‍ന്ന് പലയിടത്തും ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന തൊഴിലാളികളുടെ രക്ത സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു പരിശോധന തുടങ്ങിയെങ്കിലും എല്ലാം വഴിപാടായി മാറിയെന്നാണ് ആക്ഷേപം.
ഗുരുതരമായി രോഗം ബാധിച്ചവരെ ആശുപത്രികളില്‍ എത്തിച്ചു ചികിത്സ നല്കി വിടുകയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭൂരിഭാഗം പേരുടെയും താമസം. കുടിക്കുന്നത് മലിനജലമാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഡങ്കി, മലമ്പനി, എലിപ്പനി, അതിസാരം എന്നീ കൊതുക്, ജലജന്യ രോഗങ്ങളും ഇവര്‍ക്കിടയില്‍ സജീവമാണ്. ചെറുതും വലുതുമായ ഇരുപതോളം ലേബര്‍ ക്യാമ്പുകളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ പനി വന്നാല്‍ ചികിത്സയ്ക്ക് പോകാത്തതും രോഗം ഗുരുതരമാക്കാന്‍ ഇടയാക്കുന്നു. കൊറോണയ്ക്ക് മുന്‍പ് ആരോഗ്യവകുപ്പ് സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ മലമ്പനിയും ക്ഷയരോഗവും മന്തും സ്ഥിരീകരിച്ചിരുന്നു.
നഗരഗ്രാമ വ്യത്യാസമില്ലാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ചെറിയ കൂട്ടങ്ങളായി താമസിക്കുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവരുടെ പാചകം പോലും. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ സമീപത്ത് ടെന്റുകള്‍ നിര്‍മിച്ചാണ് മിക്കവരുടെയും താമസം. ബംഗാളികളെ കൂടാതെ ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്, അസം, ഒറീസ്സ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പുകളിലുണ്ട്.
മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവിലാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം. ശുചിമുറികള്‍ എല്ലാംതന്നെ വളരെ വൃത്തിഹീനമാണ്. കണക്കില്‍ കവിഞ്ഞ തൊഴിലാളികളാണ് ക്യാമ്പുകളിലെ ഇടുങ്ങിയ മുറികളില്‍ കഴിയുന്നത്. പത്തുപേര്‍ക്ക് ഒരു ശുചിമുറിയെന്ന മാനദണ്ഡം പാലിക്കുന്ന ഒരു ക്യാമ്പുപോലും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറയുന്നു.
കൊറോണയ്ക്ക് ശേഷം ജില്ലയിലെ തൊഴിലിടങ്ങളില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു. നേരം പുലരുംമുമ്പ് ജങ്ഷനുകളിലെ ചായക്കടകളില്‍ കേന്ദ്രീകരിക്കുന്ന തദ്ദേശീയരുടെ എണ്ണം ചുരുങ്ങി. നൂറുകണക്കിന് ഇതരസംസ്ഥാനക്കാരാണ് പുലര്‍ച്ചെ മുതല്‍ 9.30വരെ പ്രധാന ജങ്ഷനുകളില്‍ കേന്ദ്രീകരിക്കുന്നത്. ബംഗാളികള്‍ എന്ന ഓമനപ്പേര് ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും തൊഴില്‍ തേടിയെത്തുന്ന ഇവരില്‍ ബംഗാളികള്‍ പരിമിതമാണ്. ഒറീസ, ഛത്തീസ്ഗഢ്, ബിഹാര്‍, നേപ്പാള്‍ സ്വദേശികളുമുണ്ട്. കൊറോണയ്ക്ക് മുന്‍പ് നാട്ടിലേക്ക് മടങ്ങിയിരുന്നവര്‍ പതിന്മടങ്ങായാണ് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: