ന്യൂദല്‍ഹി: കല്‍ക്കരി പ്രതിസന്ധി നേരിടാന്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഖനന മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ കോള്‍ ഇന്ത്യ നേരിട്ട് കല്‍ക്കരി സംഭരിക്കും. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം രാജ്യത്ത് വലിയതോതിലുള്ള ഊര്‍ജപ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. സമാനസാഹചര്യം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴുള്ള നടപടി.
നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം കോള്‍ ഇന്ത്യ വഴി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇറക്കുമതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നായിരിക്കും കല്‍ക്കരി എത്തിക്കുകയെന്നാണ് സൂചന. 2015-ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.
വരാനിരിക്കുന്ന മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പിലുള്ളതിനാല്‍ യുദ്ധകാല അടിസ്ഥാനത്തിലായിരിക്കും ഇറക്കുമതി. 44 ദശലക്ഷം ടണ്‍ അധികം കല്‍ക്കരി വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് മുന്നില്‍ക്കണ്ട് കല്‍ക്കരി സംഭരിക്കാന്‍ നേരത്തേ തന്നെ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
താപവൈദ്യുത നിലയങ്ങള്‍, സംസ്ഥാനങ്ങള്‍, ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രൊഡ്യൂസേഴ്സ് (ഐ.പി.പി.) തുടങ്ങിവയ്ക്ക് കോള്‍ ബ്ലെന്‍ഡിങ്ങിന് ആവശ്യമായ കല്‍ക്കരി, കോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ മേയ് 28-നുള്ള കത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ഊര്‍ജവകുപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്കും കോള്‍ ഇന്ത്യയുടെ സെക്രട്ടറിക്കും ചെയര്‍മാനും ഊര്‍ജവകുപ്പ് ഈ കത്ത് അയച്ചിട്ടുണ്ട്. ഏറെക്കുറേ എല്ലാ സംസ്ഥാനങ്ങളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും ഊര്‍ജ മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: