കൊളംബോ : സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരെല്ലാം രാജിവെച്ചൊഴിഞ്ഞതോടെ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടാബായ രാജപക്സെ. പ്രധാനമന്ത്രി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തതിന് പിന്നാലെ 24 മന്ത്രിമാര്‍ രാജിവെച്ചൊഴിയുകയായിരുന്നു.
മന്ത്രിമാരുടെ രാജി സ്വീകരിച്ചതായി ലങ്കന്‍ പ്രസിഡന്റ് ഗോട്ടാബയ രജപക്സെ വ്യക്തമാക്കി. പ്രതിസന്ധിയെ അതിജീവിക്കാനായി ഇടക്കാല സര്‍ക്കാര്‍ ഉണ്ടാക്കാനാണ് തീരുമാനം. ഇതിനായി പുതിയ സര്‍വ കക്ഷിക്കായാണ് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസ്ഥാനമുണ്ടാകും.
മഹീന്ദ രാജപക്സെ രാജിവെച്ചതായി നേരത്തെ അഭ്യൂഹങ്ങള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു. ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായിരിക്കുകയാണ്. പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി ഞായറാഴ്ച അഭ്യൂഹം ഉണ്ടായിരുന്നു. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്സേ പ്രസിഡന്റിന് രാജി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതോടെ ഇക്കാര്യം ഔദ്യോഗികമായി നിഷേധിക്കുകയായിരുന്നു.
ശ്രീലങ്കന്‍ ജനത കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ്. ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധി രാജ്യം നേരിടുന്നത്.
ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഊര്‍ജ്ജ, ഇന്ധന, ഭക്ഷ്യ പ്രതിസന്ധികളെ തുടര്‍ന്ന് ജനങ്ങള്‍ ഗോട്ടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. പ്രക്ഷോഭം ശക്തമായതോടെ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും.
ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചു. ജനകീയ പ്രക്ഷോഭങ്ങള്‍ തടയാന്‍ സമൂഹമാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 15 മണിക്കൂറിന് ശേഷം ഇത് പിന്‍വലിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങള്‍ തടയാനെന്ന പേരില്‍ വിലക്കിയത്. എന്നാല്‍ സിനിമാതാരങ്ങളും നമല്‍ രാജപക്സെയും ഉള്‍പ്പെടെ ഉള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പിന്‍വലിക്കുകയായിരുന്നു.
കര്‍ഫ്യൂ ലംഘിച്ചും ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ തുടരുകയാണ്. രാജിവച്ച മന്ത്രിമാരുടെ വീടുകള്‍ക്ക് ചുറ്റും ചെറു സംഘങ്ങള്‍ വളഞ്ഞ് പ്രതിഷേധിക്കുകയാണ്. തെരുവുകളില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. കര്‍ഫ്യു ലംഘിച്ചതിന് ഇതുവരെ 664 പേരെ അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: