മട്ടാഞ്ചേരി (കൊച്ചി): റഷ്യ-ഉക്രൈന് യുദ്ധം ഇന്ത്യന്‍ തേയില കയറ്റുമതി സ്തംഭനാവസ്ഥയിലാക്കി. കോടികളുടെ കുടിശ്ശികയും കയറ്റുമതിക്കാര്‍ക്കുള്ള ക്രെഡിറ്റ് ബാങ്ക് ഡോക്യുമെന്റ് ബാങ്കുകള്‍ സ്വീകരിക്കാത്തതും കപ്പല്‍ കടത്ത് നിരക്ക് വര്‍ധനയും കണ്ടയ്നര്‍ ക്ഷാമവുമാണ് ഇതിനു കാരണം. പ്രതിസന്ധി മറികടക്കാന്‍ തേയില ബോര്‍ഡ് ശ്രമം തുടങ്ങി.
കേരളം, തമിഴ്നാട്, ആസാം എന്നിവിടങ്ങളില്‍ നിന്നാണ് റഷ്യയിലേക്കുള്ള തേയില കയറ്റുമതി. റഷ്യയില്‍ നിന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് 600-650 കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് പ്രാഥമിക കണക്ക്. 60 മുതല്‍ 90 ദിവസം വരെയാണ് ബാങ്ക് വാറന്റി ലഭിക്കാറുള്ളത്. തുടര്‍ന്ന് ഇവരുടെ തുകയ്ക്ക് ബാങ്ക് പലിശ ഈടാക്കി തുടങ്ങും. ഇത് സാമ്പത്തിക തിരിച്ചടിക്കിടയാക്കുമെന്നാണ് കയറ്റുമതിക്കാര്‍ പറയുന്നത്.
യുദ്ധവും റഷ്യയോട് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നിസ്സഹകരണവും നിയന്ത്രണങ്ങളും ബാങ്കിങ് മേഖലയില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ഇതിനാല്‍ റഷ്യന്‍ കയറ്റുമതിക്ക് ബാങ്കുകള്‍ ക്രെഡിറ്റ് ലിമിറ്റ് ഡോക്യുമെന്റുകള്‍ സ്വീകരിക്കുന്നില്ല. തുടര്‍ന്ന് ഒരു മാസമായി റഷ്യയിലേക്കുള്ള ഇന്ത്യന്‍ തേയില കയറ്റുമതി ചെയ്യുന്നത് സ്തംഭിച്ചു. തേയില ബോര്‍ഡ് കയറ്റുമതിക്കാരുമായി ചര്‍ച്ച ചെയ്ത് സഹായഹസ്തവുമായുണ്ടെന്ന് റഷ്യന്‍ തേയില കയറ്റുമതിക്കാരനായ സച്ചിന് ഡോലക്യ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന തേയില കയറ്റുമതി രംഗം ഉയര്ത്തെഴുന്നേല്ക്കുന്നതിനിടയിലാണ് പ്രധാന വിപണിയായ റഷ്യന്‍ വിപണിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്.
2020ല്‍ 51.63 ദശലക്ഷം കിലോ തേയിലയാണ് ഇന്ത്യയില്‍ നിന്ന് റഷ്യയിലേ്ക്ക് കയറ്റുമതി ചെയ്തത്. 2021ല്‍ കയറ്റുമതി 44.57 ദശലക്ഷമായി കുറഞ്ഞു. ബാങ്ക് പ്രതിസന്ധി കൂടാതെ കണ്ടെയ്നര്‍ ക്ഷാമവും കപ്പല്‍ സ്ട്രീമര്‍ നിരക്ക് വര്‍ധനയും തേയില കയറ്റുമതിക്ക് തിരിച്ചടിയായി. ഇതിനെ തുടര്‍ന്ന് രണ്ട് മാസം മുമ്പുള്ള ഓര്‍ഡര്‍ വരെ നല്കാന് കഴിയാത്ത സ്ഥിതിയുണ്ട്. കണ്ടെയ്നര്‍ ക്ഷാമം പരിഹരിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ഇതര കയറ്റുമതി മേഖലയെയും ബാധിച്ചു.
കപ്പല്‍ ചരക്കു കടത്ത് നിരക്കിന്റെ കുത്തനെയുള്ള വര്ധനകയറ്റുമതിക്കാര്ക്ക് മറ്റൊരു തിരിച്ചടിയായി. 2019 ഘട്ടങ്ങളില്‍ 20 അടി കണ്ടെയ്നറിന് 3000 ഡോളര്‍ ഈടാക്കിയിടത്ത് 2022ലെ നിരക്ക് 11,000 മുതല്‍ 12000 ഡോളര്‍ വരെയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റു രാജ്യങ്ങളിലെ ഇറക്കുമതിക്കാരും ചരക്ക് ഏടുക്കുന്നത് കുറച്ചതായും കയറ്റുമതിക്കാര്‍ പറയുന്നു. തേയില കയറ്റുമതി തിരിച്ചടി കേരളത്തിലെ തോട്ടം മേഖലയില്‍ കനത്ത പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: